തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന മുൻ തീരുമാനം തിരുത്തി മുൻ ഡി.ജി.പിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ. ‘ഇനി കേരളം ബി.ജെ.പി ഭരിക്കണം, എങ്കിൽ മാത്രമേ ജനങ്ങൾക്ക് പൂർണ നീതി ലഭിക്കൂ’ എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിലാണ് താൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് സജീവമായി ഇറങ്ങുകയാണെന്ന സൂചന നൽകിയത്. ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വീഡിയോയിൽ ശ്രീലേഖ വ്യക്തമാക്കി.
ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന് ആരോപിച്ച് തനിക്കെതിരെ പോക്സോ കേസെടുത്ത പൊലീസ് നടപടി അന്യായമാണ്. പത്ത് വർഷം മുമ്പുള്ള വ്ലോഗിന്റെയും 2020ലെ വീഡിയോയുടെയും പേരിൽ ഇപ്പോൾ കേസെടുത്തത് മനപ്പൂർവം വ്യക്തിഹത്യ ചെയ്യാനാണ്. മൂന്ന് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 514 പ്രകാരം മൂന്ന് വർഷത്തിനകം കേസെടുക്കണം. കാലപ്പഴക്കം ചെന്ന വിഷയത്തിൽ തന്നോട് വിശദീകരണംപോലും ചോദിക്കാതെ എഫ്.ഐ.ആർ ഇട്ടത് ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.



