ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നതിനായി അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ നീക്കത്തിന് പിന്നിൽ മാസങ്ങൾ നീണ്ട കൃത്യമായ നിരീക്ഷണമുണ്ടായിരുന്നതായി റിപ്പോർട്ടുകൾ. യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ മാസങ്ങളോളം ഖമേനിയുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു.
ഖമേനിയുടെ താമസസ്ഥലം, അദ്ദേഹം കൂടിക്കാഴ്ച നടത്തുന്ന വ്യക്തികൾ, ആശയവിനിമയ രീതികൾ, ആക്രമണമുണ്ടായാൽ അഭയം പ്രാപിക്കാൻ സാധ്യതയുള്ള ഇടങ്ങൾ എന്നിവയെല്ലാം അമേരിക്കൻ-ഇസ്രായേൽ ഉദ്യോഗസ്ഥർ കൃത്യമായി പഠിച്ചു. സാധാരണയായി മുതിർന്ന രാഷ്ട്രീയ-സൈനിക നേതാക്കൾ ഖമേനിയുമായി ഒരേസമയം ഒത്തുചേരുന്നത് അപൂർവ്വമാണെങ്കിലും, കഴിഞ്ഞ ശനിയാഴ്ച രാവിലെ ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള കോമ്പൗണ്ടിൽ ഇത്തരമൊരു കൂടിക്കാഴ്ച നടക്കുമെന്ന വിവരം രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചു.
ഈ സുവർണ്ണാവസരം മുതലെടുക്കാൻ തീരുമാനിച്ച സൈന്യം, രാത്രിയിൽ നടത്താനിരുന്ന ആക്രമണം പെട്ടെന്ന് പകൽസമയത്തേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച പകൽ വെളിച്ചത്തിൽ താൻ സുരക്ഷിതനാണെന്ന ഖമേനിയുടെ വിശ്വാസമാണ് സൈന്യം തന്ത്രപരമായി ഉപയോഗിച്ചത്. ഇസ്രായേൽ സമയം രാവിലെ 6 മണിയോടെ അത്യാധുനിക യുദ്ധവിമാനങ്ങൾ ഈ കോമ്പൗണ്ട് ലക്ഷ്യമാക്കി മിസൈലുകൾ തൊടുത്തുവിട്ടു. വെറും 60 സെക്കൻഡുകൾക്കുള്ളിൽ മൂന്ന് പ്രധാന കേന്ദ്രങ്ങളിലായി നടന്ന മിസൈൽ വർഷത്തിൽ ഖമേനിയും റെവല്യൂഷണറി ഗാർഡ് തലവനും ഉൾപ്പെടെ 40 ഓളം മുതിർന്ന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആക്രമണം തുടങ്ങിയാൽ നേതാക്കൾ ഒളിവിൽ പോകാൻ സാധ്യതയുള്ളതിനാൽ, ഓപ്പറേഷൻ്റെ തുടക്കത്തിൽ തന്നെ നേതൃത്വത്തെ വധിക്കുക എന്നതായിരുന്നു അമേരിക്കയുടെയും ഇസ്രായേലിൻ്റെയും തന്ത്രം.
അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇറാനിയൻ നേതാവിന് സാധിച്ചില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കുറിച്ചു. 1989 മുതൽ ഇറാന്റെ പരമാധികാരിയായിരുന്ന ഖമേനിയുടെ അന്ത്യം മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾക്കും അധികാരശൂന്യതയ്ക്കും വഴിതുറന്നിരിക്കുകയാണ്.



