കൊച്ചി: കേരള സ്റ്റോറി-2 സിനിമയുമായി ബന്ധപ്പെട്ട ഹരജികളില്‍ വാദം പൂര്‍ത്തിയാക്കി വേഗം തീരുമാനമെടുക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം തള്ളി ഹൈക്കോടതി. വെള്ളിയാഴ്ചയാണ് കേരള സ്റ്റോറി-2 റിലീസിന് ഒരുങ്ങുന്നത്. അതിനാലാണ് ഇന്ന് രാവിലെ വാദം കേള്‍ക്കാനായി നിര്‍മാതാക്കള്‍ കോടതിയോട് ആവശ്യപ്പെട്ടത്.

സിനിമ റിലീസ് ചെയ്യുന്നതിനെതിരെ ഉത്തരവുകള്‍ ഉണ്ടാവുകയാണെങ്കില്‍ അപ്പീല്‍ നല്‍കാന്‍ വേണ്ടിയാണ് നിര്‍മാതാക്കളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കോടതി തയാറായില്ല. ഉച്ചയ്ക്ക് രണ്ടു മണിക്ക് വാദം കേട്ട് തീരുമാനമെടുക്കുമെന്ന് ജസ്റ്റീസ് ബിച്ചു കുര്യന്‍ അറിയിച്ചു.

ഹൈക്കോടതി സിനിമ കാണുന്നതില്‍ നിര്‍മാതാക്കള്‍ ബുധനാഴ്ച എതിര്‍പ്പ് അറിയിച്ചിരുന്നു. അതിനാല്‍ സിനിമ കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കോടതിയുടെ നിര്‍ദേശ പ്രകാരം നിര്‍മാതാക്കള്‍ ടീസറിന്‍റെ പരിഭാഷ സമര്‍പ്പിച്ചിട്ടുണ്ട്.

കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരി, അതുല്‍ റോയി എന്നിവരാണ് ഹരജി നല്‍കിയത്. കേരളത്തെ വര്‍ഗീയതയുടെയും മതപരിവര്‍ത്തത്തിന്‍റെയും നാടായി ചിത്രീകരിക്കാനാണ് സിനിമ ശ്രമിക്കുന്നത് എന്നാണ് ഹരജികളിലെ പ്രധാന ആരോപണം.