സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ചോർത്തിയെന്ന ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവില്ലാതെ ഇത്തരം ഒരു നീക്കം നടക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല, ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സ്പാർക്കിന് അയച്ച കത്തും വാർത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഡ്യൂട്ടിയിലുള്ളയാള്‍ ആണ് ജീവനക്കാരുടെ ഡാറ്റ ആവശ്യപ്പെട്ട് സ്പാർക്കിന് കത്തയച്ചത്. മുഖ്യമന്ത്രി അറിയാതെ ഇത്തരത്തിൽ ഓഫീസ് ഇത്തരത്തിൽ കത്ത് അയക്കില്ല. ഇതുസംബന്ധിച്ച കത്തും രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഞെട്ടിക്കുന്ന വിവരമാണ് ഇതുസംബന്ധിച്ച് പുറത്തുവരുന്നത്. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഓഫീസര്‍ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട സാംബശിവ റാവു ആണ് ഡാറ്റ എടുക്കാൻ സ്പാര്‍ക്കിന് കത്തയച്ചത്. ഡാറ്റാ ചോർച്ചയുടെ നഗ്നമായ ഉദാഹരണമാണിതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. എല്ലാ സർക്കാർ വകുപ്പുകളില്‍ നിന്നും ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കാനാണ് നിർദ്ദേശം നല്‍കിയത്. ഇതിനായി ‘കെ-സ്മാർട്ട്’ വഴി വിവരങ്ങള്‍ എക്സല്‍ ഷീറ്റുകളാക്കി നല്കാൻ ആയിരുന്നു നിർദേശം. പിആർഡി സ്പെഷ്യല്‍ സെക്രട്ടറിക്ക് വിവരങ്ങള്‍ കൈമാറാൻ നിർദ്ദേശം നല്‍കിയതായും ചെന്നിത്തല ആരോപിച്ചു.
എന്തിനുവേണ്ടിയാണ് ജീവനക്കാരുടെ ഇത്രയും സുപ്രധാനമായ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ നീക്കത്തിലൂടെ ജീവനക്കാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വൻ ഡാറ്റാ ചോർച്ചയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഈ മാസം 12-നകം വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിലാണ് കത്തയച്ചത്. വ്യക്തിവിവരങ്ങള്‍ ഇത്തരത്തില്‍ ശേഖരിക്കുന്നത് സ്വകാര്യത സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഒ.എസ്.ഡി ഇത്തരമൊരു കത്ത് അയക്കില്ലെന്നും ചെന്നിത്തല ആരോപിച്ചു.
ഹൈക്കോടതി ജഡ്ജിമാർക്ക് ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയതായും, ഇക്കാര്യത്തില്‍ കോടതി സ്വമേധയാ കേസെടുക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെ ന്യായീകരിക്കുന്ന ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് മുൻ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ ഗതി വരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്കി



