അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ മൂന്ന് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം എന്നതാണ് പുതിയ ചട്ട ഭേദഗതി. കൂടാതെ എഐ സഹായത്തോടെയാണ് ഉള്ളടക്കങ്ങൾ സൃഷ്ടിച്ചതെന്ന് പോസ്റ്റിൽ വ്യക്തമാക്കുകയും വേണം. ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി ഗൈഡ്ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്) ഭേദഗതി വരുത്തിയാണ് കേന്ദ്ര സർക്കാർ എഐയുടെ ദുരുപയോഗത്തിന് തടയിടാൻ ഒരുങ്ങുന്നത്.എഐ ടൂളുകൾ ഉപയോഗിച്ച് സൃഷ്ടിച്ച ഏതൊരു ഉള്ളടക്കവും വ്യക്തമായി ലേബൽ ചെയ്തിട്ടുണ്ടെന്ന് സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ ഉറപ്പാക്കണം.

അവയിൽ അപ്‌ലോഡ് ചെയ്യുന്നവ എഐ ഉപയോഗിച്ച് നിർമ്മിച്ചതോ മാറ്റം വരുത്തിയതോ ആണോ എന്ന് ഉപയോക്താക്കൾ വ്യക്തമാക്കണം. അല്ലെങ്കിൽ അത്തരത്തിലുള്ള എഐ ഉള്ളടക്കത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായിവരും. നിയമഭേദഗതി ഫെബ്രുവരി 20 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.

യഥാർഥമോ ആധികാരികമെന്ന് തോന്നുന്നതോ യഥാർഥ ഉപയോക്താക്കൾക്ക് വേർതിരിച്ചറിയാൻ പ്രയാസമുള്ളതുമായ എഐ നിർമ്മിത അല്ലെങ്കിൽ എൈ ഉപയോഗിച്ച് മാറ്റം വരുത്തിയ ഓഡിയോ, വീഡിയോ, വിഷ്വൽ ഉള്ളടക്കം എന്നിവയെല്ലാം നിയമ ഭേഗദതിയുടെ പരിധിയിൽവരും. ഡീപ്ഫേക്കുകൾ, വ്യക്തിപരമായ വിവരങ്ങൾ ദുരുപയോഗം ചെയ്യൽ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ, തട്ടിപ്പ്, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ എഐ ദുരുപയോഗത്തെക്കുറച്ച് വർധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് കേന്ദ്ര നീക്കം.