നാറ്റോ (NATO) രാജ്യങ്ങൾക്കെതിരെ നേരിട്ടുള്ള സൈനിക ആക്രമണത്തിന് റഷ്യയ്ക്ക് ഉടൻ പദ്ധതിയില്ലെന്ന് എസ്തോണിയൻ വിദേശ രഹസ്യാന്വേഷണ വിഭാഗം. എന്നാൽ, യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ ആയുധശേഖരം വർദ്ധിപ്പിക്കുന്നതിന് അനുസൃതമായി റഷ്യയും തങ്ങളുടെ സൈനിക ശക്തി അതിവേഗം പുനർനിർമ്മിക്കുകയാണെന്ന്  റിപ്പോർട്ടിൽ പറയുന്നു.റഷ്യയുമായി അതിർത്തി പങ്കിടുന്ന എസ്തോണിയ, ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ മോസ്കോയുടെ കടുത്ത വിമർശകരിൽ ഒന്നാണ്. 

ഭാവിയിൽ നാറ്റോ രാജ്യങ്ങൾക്കെതിരെ ഒരു യുദ്ധത്തിന് മുതിർന്നാൽ റഷ്യയ്ക്ക് യാതൊരു വിജയസാധ്യതയുമില്ലെന്ന് അവർക്ക് ബോധ്യപ്പെടണം. ഇതിനായി യൂറോപ്പ് പ്രതിരോധ മേഖലയിലും ആഭ്യന്തര സുരക്ഷയിലും കൂടുതൽ നിക്ഷേപം നടത്തണമെന്ന് രഹസ്യാന്വേഷണ വിഭാഗം തലവൻ കൗപോ റോസിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

യൂറോപ്യൻ രാജ്യങ്ങൾ സ്വയം സായുധരാകുന്നത് റഷ്യൻ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ റഷ്യക്കെതിരെ സ്വതന്ത്രമായ സൈനിക നടപടിക്ക് യൂറോപ്പ് പ്രാപ്തമാകുമെന്ന് മോസ്കോ ഭയപ്പെടുന്നു. ഇത് വൈകിപ്പിക്കുകയും തടസ്സപ്പെടുത്തുകയുമാണ് റഷ്യയുടെ ഇപ്പോഴത്തെ ലക്ഷ്യം.

റഷ്യയിൽ വെടിക്കോപ്പുകളുടെ നിർമ്മാണം അതിവേഗം വർദ്ധിക്കുകയാണ്. ഉക്രൈൻ യുദ്ധം തുടരുന്നതിനൊപ്പം തന്നെ ഭാവിയിലെ യുദ്ധങ്ങൾക്കായി ആയുധങ്ങൾ സംഭരിക്കാൻ റഷ്യയ്ക്ക് ഇതുവഴി സാധിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. എസ്തോണിയയ്ക്ക് നേരെ ഒരു റഷ്യൻ ആക്രമണം ഉണ്ടായാൽ അത് ഒരേസമയം കരയിലും കടലിലും ആകാശത്തും ഡ്രോണുകൾ ഉപയോഗിച്ചുള്ള കടന്നാക്രമണം ആയിരിക്കും. രാജ്യത്തിന്റെ മുഴുവൻ പ്രദേശങ്ങളെയും ലക്ഷ്യം വെച്ചുള്ള നീക്കമായിരിക്കും ഇതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.