ന്യൂഡൽഹി: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാനും പകരം അമേരിക്കയിൽനിന്ന് വൻതോതിൽ ഊർജ-സാങ്കേതിക ഉത്പന്നങ്ങൾ വാങ്ങാനുമുള്ള നിർണായക വ്യാപാര കരാറിൽ ഇന്ത്യയും അമേരിക്കയും മാർച്ചിൽ ഒപ്പിടും. കരാർ പ്രകാരം ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന നികുതി 18 ശതമാനമായി കുറയ്ക്കും. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലാണ് കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിച്ചത്. 2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 500 ബില്യൺ ഡോളറിൽ എത്തിക്കുകയാണു ലക്ഷ്യം.
പ്രധാന വ്യവസ്ഥകൾ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ ചർച്ചകളെത്തുടർന്നാണ് കരാറിൽ ധാരണയായത്. കരാറിലെ പ്രധാന ധാരണകൾ:
ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്കുമേൽ നിലവിലുള്ള ഉയർന്ന നികുതി 18 ശതമാനമായി അമേരിക്ക കുറയ്ക്കും. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കും. ഇതു സംബന്ധിച്ച കർശനമായ നിലപാട് അമേരിക്ക മുന്നോട്ടുവച്ചിരുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഊർജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽനിന്ന് ഏകദേശം 500 ബില്യൺ ഡോളറിന്റെ ഉത്പന്നങ്ങൾ ഇന്ത്യ അമേരിക്കയിൽനിന്നു വാങ്ങും. ഇതിൽ ബോയിംഗ് വിമാന ഇടപാടുകളും ഇതിൽ ഉൾപ്പെടുന്നു.
ആഭ്യന്തര മേഖലയ്ക്കു സംരക്ഷണം
അമേരിക്കൻ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് എത്തുമ്പോഴും രാജ്യത്തെ കർഷകരുടെയും ക്ഷീരകർഷകരുടെയും താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നു കേന്ദ്രം ഉറപ്പുനൽകുന്നു. പാലും മത്സ്യബന്ധന മേഖലയും ഉൾപ്പെടെയുള്ള മേഖലകളെ കരാറിൽനിന്ന് ഒഴിവാക്കും.
പ്രതിപക്ഷ പ്രതിഷേധം
കരാറിലെ സുതാര്യതയില്ലായ്മ ആരോപിച്ചു പ്രതിപക്ഷം പാർലമെന്റിൽ ശക്തമായ പ്രതിഷേധം ഉയർത്തി. കരാറിന്റെ പൂർണരൂപം വെളിപ്പെടുത്താത്തതും റഷ്യയുമായുള്ള ബന്ധം തകരുന്നതും പ്രതിപക്ഷം ചോദ്യം ചെയ്തു. എന്നാൽ, എംഎസ്എംഇ മേഖലയ്ക്കും ആഭ്യന്തര നിർമാണമേഖലയ്ക്കും കരാർ വലിയ കരുത്തേകുമെന്നു പീയൂഷ് ഗോയൽ പറയുന്നു. കരാറിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന സംയുക്ത പ്രസ്താവന അഞ്ചു ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്നും മാർച്ച് പകുതിയോടെ ഔദ്യോഗികമായി കരാർ ഒപ്പിടുമെന്നും മന്ത്രി അറിയിച്ചു.



