അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഫെഡറൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ സർവകലാശാലകളും കോളേജുകളും സഹായത്തിനായി അതത് പ്രവിശ്യാ സർക്കാരുകളെ സമീപിക്കണമെന്ന് കാനഡയുടെ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലഗ് ഡിയബ് പറഞ്ഞു.
പകർച്ചവ്യാധിക്ക് ശേഷമുണ്ടായ കുടിയേറ്റ വർധനവ് തൊഴിൽ വിപണിയെ സഹായിച്ചെങ്കിലും, ആരോഗ്യ സംരക്ഷണം, ഭവനം തുടങ്ങിയ സേവന മേഖലകളിൽ ഇത് അമിത സമ്മർദ്ദം ചെലുത്തിയതായി മന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ മികച്ചൊരു സന്തുലിതാവസ്ഥ ഉറപ്പാക്കാനാണ് അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കുന്നതെന്ന് ഹാലിഫാക്‌സിൽ നടന്ന ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.
2024ന്റെ തുടക്കത്തിൽ പത്ത് ലക്ഷത്തിലധികമായിരുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം 2025 നവംബറോടെ ഏഴ് ലക്ഷമായി കുറഞ്ഞുവെന്ന് മന്ത്രി അറിയിച്ചു. ‘സ്ഥിരതയിലേക്കുള്ള പാതയിലാണ് ഞങ്ങൾ ഇപ്പോൾ. സാമ്പത്തിക സഹായം ആവശ്യമുള്ള സ്ഥാപനങ്ങൾ പ്രവിശ്യാ സർക്കാരുകളുമായി ബന്ധപ്പെടാനാണ് ഞാൻ നിർദ്ദേശിക്കുന്നത്,’ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അടുത്ത വർഷം ഏകദേശം 4,08,000 പഠന പെർമിറ്റുകൾ മാത്രമാണ് കാനഡ നൽകുക. നിലവിലുള്ള വിദ്യാർത്ഥികൾ ബിരുദം പൂർത്തിയാക്കി മടങ്ങുന്നതോടെ ആകെ എണ്ണം ഇനിയും കുറയും. ചില വിദ്യാർത്ഥികൾ ക്ലാസുകളിൽ പങ്കെടുക്കാതെ രാജ്യത്ത് തങ്ങാനുള്ള മാർഗമായി മാത്രമാണ് വിസയെ കാണുന്നതെന്നും, അന്താരാഷ്ട്ര റിക്രൂട്ടർമാർ വഴി വ്യാപകമായ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വിദേശ വിദ്യാർത്ഥികളിൽ നിന്നുള്ള ഉയർന്ന ട്യൂഷൻ ഫീസിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന സർവകലാശാലകളെ ഈ നിയന്ത്രണം കാര്യമായി ബാധിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ന്യൂഫൗണ്ട്‌ലാൻഡ് മെമ്മോറിയൽ യൂണിവേഴ്‌സിറ്റി 20 മില്യൺ ഡോളറിലധികം ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ ചില കെട്ടിടങ്ങൾ വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ ഇത്തരം സ്ഥാപനങ്ങളെ സഹായിക്കേണ്ട ഉത്തരവാദിത്തം പ്രവിശ്യാ സർക്കാരുകൾക്കാണെന്ന് മന്ത്രി ആവർത്തിച്ചു.
രാജ്യത്തെ താൽക്കാലിക താമസക്കാരുടെ എണ്ണം ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെയാക്കുകയാണ് കാനഡയുടെ ലക്ഷ്യം. നിലവിൽ ഇത് 6.8 ശതമാനമാണ്. അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് അനിവാര്യമായ പിഎച്ച്ഡി, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.



