ബെംഗളൂരു: കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇൻകം ടാക്സ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് പൊലീസ്. ജോയിന്‍റ് ഡയറക്ടർ കൃഷ്ണപ്രസാദ്, നിതിൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. കൂടുതൽ ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്തേക്കും. കോൺഫിഡന്‍റ് ഗ്രൂപ്പ് ഓഫീസിൽ ഇന്നലെ രാത്രിയിലും പരിശോധന നടന്നിരുന്നു. പുതിയ അന്വേഷണസംഘം രാത്രി വൈകിയും പരിശോധന തുടർന്നു.സിജെ റോയിയുടെ സംസ്കാരം ഇന്ന് നടക്കും. കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ബന്നാർഘട്ടയിലെ നേച്ചർസ് കാസ്കേഡിലാണ്.

സംസ്കാരം. രാവിലെ 10 മണിക്ക് ഇവിടെ മൃതദേഹം എത്തിക്കും. ഉച്ചയ്ക്ക് 2 മണി വരെ പൊതുദർശനത്തിന് വയ്ക്കും. സെന്‍റ് ജോസഫ്സ് സിറോ മലബാർ പള്ളിയിലെ അന്ത്യ ശുശ്രൂഷകൾക്ക് ശേഷം വൈകിട്ട് നാല് മണിക്കാണ് സംസ്കാരം. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. വെസ്റ്റ് സോൺ ജോയിന്‍റ് കമ്മീഷണർ സി. വംശി കൃഷ്ണയാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. റോയി ജീവനൊടുക്കാൻ കാരണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചെലുത്തിയ സമ്മർദ്ദം ആണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. ഈ സാഹചര്യത്തിൽ ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് പൊലീസ് ഇന്ന് കടക്കും.