ബെയ്ജിങ്: ഉന്നത സൈനിക ഉദ്യോഗസ്ഥരായ ഷാങ് യൂക്സിയയും മുതിർന്ന ജനറൽ ലിയു ഷെൻലിയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തെ ഭീഷണിപ്പെടുത്തിയതിനാലാണ് ഇരുവർക്കുമെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചതെന്ന് ചൈനീസ് സൈന്യത്തിന്റെ മുഖപത്രമായ പി.എൽ.എയുടെ മുഖപ്രസംഗം. കമ്യൂണിസ്റ്റ് പാർട്ടിയുടെ അച്ചടക്കവും നിയമവും ഗുരുതരമായി ലംഘിച്ച രണ്ടു മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്തുന്നതായി പ്രതിരോധ മന്ത്രാലയം ശനിയാഴ്ച അറിയിച്ചിരുന്നു.
2012ൽ ഷി ജിൻപിങ് നേതൃത്വം ഏറ്റെടുത്തതുമുതൽ പ്രസിഡന്റ് സ്ഥാനത്തിനു പുറമേ, സൈന്യവും പാർട്ടി നേതൃത്വത്തിന് കീഴിലാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തെ ഭീഷണിപ്പെടുത്തുകയും പാർട്ടിയുടെ ഭരണ അടിത്തറയെ തകർക്കുകയും ചെയ്യുന്ന പ്രശ്നങ്ങൾ സൈനിക ഉദ്യോഗസ്ഥർ ആളിക്കത്തിച്ചെന്ന് കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ പീപ്ൾസ് ഡെയ്ലി മുഖപ്രസംഗവും ചൂണ്ടിക്കാട്ടി.
സെൻട്രൽ മിലിട്ടറി കമീഷന്റെ (സി.എം.സി) ഒന്നാം റാങ്കിലുള്ള വൈസ് ചെയർമാനാണ് ഷാങ്. ഇദ്ദേഹത്തെ കഴിഞ്ഞ ആഴ്ച കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അഴിമതി, അടുത്ത കൂട്ടാളികൾ, കുടുംബാംഗങ്ങൾ, ബന്ധുക്കൾ എന്നിവരെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണത്തെ സർക്കാർ വാർത്ത ഏജൻസിയായ സ്വിൻഹയും സ്വാഗതം ചെയ്തു.



