യുഎസ്-ഇറാന്‍ സംഘര്‍ഷം ഉണ്ടായേക്കുമെന്ന ഭീതിയില്‍ പശ്ചിമേഷ്യയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി വിമാനക്കമ്പനികള്‍. ഡച്ച് കെഎല്‍എം, ലുഫ്തന്‍സ, എയര്‍ ഫ്രാന്‍സ് തുടങ്ങിയ കമ്പനികളാണ് സര്‍വീസ് നിര്‍ത്തിവച്ചത്. ഇസ്രായേല്‍, ദുബായ്, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ദുബായ്, ടെല്‍ അവീവ് എന്നിവിടങ്ങളിലേക്കും ഗള്‍ഫ് മേഖലയിലെ മറ്റ് പ്രധാന ഹബുകളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഫ്രാന്‍സ് അറിയിച്ചു. ഡച്ച് എയര്‍ലൈനായ കെഎല്‍എം ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളും നിര്‍ത്തിവെച്ചു. ലുഫ്തന്‍സ ഇസ്രായേലിലേക്ക് പകല്‍ സമയത്തുള്ള സര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുന്നത്. യുണൈറ്റഡ് എയര്‍ലൈന്‍സും എയര്‍ കാനഡയും തെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി.

തങ്ങളുടെ നാവികപ്പട ഗള്‍ഫ് മേഖലയിലേക്ക് നീങ്ങുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച പറഞ്ഞിരുന്നു. ദാവോസില്‍ നിന്ന് ലോക സാമ്പത്തിക ഫോറം കഴിഞ്ഞു മടങ്ങുമ്പോഴാണ് തങ്ങള്‍ ഇറാനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നും വന്‍ സൈന്യം ഇറാനെ ലക്ഷ്യമിട്ട് നീങ്ങുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കിയത്.