യുഎഇ: ദുബായിലും സ്വർണവില കുതിച്ചുയരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നിലാണ് നിലവിൽ ദുബായിൽ സ്വർണവ്യാപാരം നടക്കുന്നത്. ഇന്ന് സ്വർണവില ഗ്രാമിന് 50 ദിർഹത്തിലധികം വർധിച്ച് പുതിയ റെക്കോർഡ് ഉയരത്തിലെത്തി. ഇന്നലെ വൈകുന്നേരം ദുബായിൽ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 571.25 ദിർഹം എന്ന സർവ്വകാല റെക്കോർഡിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിവാഹ സീസൺ സജീവമായിരിക്കുന്ന ഈ സമയത്ത് സാധാരണക്കാരായ പ്രവാസികളെയും വിപണിയെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് വില വർധന. കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വർണവിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ തിരിയുന്നതും അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങളുമാണ് വില റെക്കോർഡ് ഉയരത്തിലെത്താൻ കാരണമായത്.

ദുബായ് ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം 22 കാരറ്റ്, 24 കാരറ്റ് സ്വർണത്തിന് വലിയ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. നാട്ടിൽ വിവാഹ സീസൺ ആരംഭിക്കാനിരിക്കെ ആഭരണങ്ങൾ വാങ്ങാൻ പദ്ധതിയിട്ടിരുന്ന പ്രവാസികൾക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ്. കൂടാതെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 529.00 ദിർഹവും 18 കാരറ്റിന് 434.75 ദിർഹവുമാണ് വില.

ചരിത്രത്തിലാദ്യമായി 21 കാരറ്റ് സ്വർണവും ഗ്രാമിന് 500 ദിർഹം എന്ന റെക്കോർഡ് ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഗ്രാമിന് 520 ദിർഹത്തിലായിരുന്ന വിലയാണ് ഇപ്പോൾ 570 കടന്നിരിക്കുന്നതെന്നും വിദഗ്‌ദ്ധർ വ്യക്തമാക്കി. അതേസമയം ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 4,727.51 ഡോളർ എന്ന നിരക്കിലേക്ക് ഉയർന്നതാണ് പ്രാദേശിക വിപണിയിലും ഈ മാറ്റം എന്നാണ് വിശദീകരണം.

നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ സ്വർണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. കൂടാതെ സ്വർണവില ഔൺസിന് 5,000 ഡോളർ എന്ന ലക്ഷ്യത്തിലേക്ക് ഉടൻ എത്തിയേക്കാമെന്നതിന്റെ സൂചനയാണിതെന്നും നിലവിലെ പ്രതിസന്ധികൾ ദുബായ് വിപണിയിൽ സ്വർണവില ഇനിയും വർധിക്കാൻ കാരണമാകുമെന്നും പറഞ്ഞു.