ദുബായ്: യുഎഇയിൽ ജീവിക്കാൻ രണ്ട് ജോലി നിർബന്ധമാണോ? എന്നാൽ നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം യുവ ജീവനക്കാർക്കിടയിൽ ഒരു ജോലിക്ക് പുറമെ അധിക വരുമാനത്തിനായി മറ്റ് ചെറിയ ജോലികൾ ചെയ്യുന്ന പ്രവണത കൂടി വരുന്നതായി വ്യക്തമാകുന്നു.
കൂടാതെ ഇത് അവരുടെ പ്രധാന ജോലിയെ ദോഷകരമായി ബാധിക്കുന്നുന്നതായും എച്ച്ആർ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഹാരിസ് പോളിന്റെ സർവേയുടെ കണക്കനുസരിച്ച് പത്തിൽ ആറ് ജെൻ സികളും പകുതിയോളം മില്ലേനിയലുകളും ഇപ്പോൾ ഒന്നിലധികം ജോലികൾ ചെയ്യുന്നതായാണ് വ്യക്തമാക്കുന്നത്.
എന്നാൽ ജീവിതച്ചെലവ് വർധിക്കുന്നതും ഭാവിയിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ആഗ്രഹവുമാണ് യുവാക്കളെ ഇതിലേക്ക് നയിക്കുന്നതെന്നും കൃത്യമായി പറയുന്നു. ദുബായ് പോലുള്ള നഗരങ്ങളിലെ വാടക വർധനവും പണപ്പെരുപ്പവും കാരണം ഒരു ജോലിയിലെ വരുമാനം കൊണ്ട് ജീവിക്കാൻ സാധിക്കുന്നില്ല എന്നാണ് വ്യക്തമാക്കുന്നത്.
എന്നാൽ വിശ്രമമില്ലാതെ ഒന്നിലധികം ജോലികളിൽ ഏർപ്പെടുന്നത് ജീവനക്കാരിൽ വലിയ രീതിയിലുള്ള ക്ഷീണമുണ്ടാക്കുന്നുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ പ്രധാന ജോലി കഴിഞ്ഞ് സൈഡ് ബിസിനസ്സുകളിലോ ഫ്രീലാൻസ് ജോലികളിലോ മുഴുകുന്നത് കാരണം പലർക്കും പകൽ സമയത്തെ ജോലിയിൽ കൃത്യമായി ശ്രദ്ധിക്കാൻ കഴിയുന്നില്ല.
ഇത് ഓഫീസുകളിൽ വൈകി എത്തുന്നതിനും ജോലിയിൽ ശ്രദ്ധക്കുറവ് ഉണ്ടാകുന്നതിനും, അനാവശ്യമായി അവധികൾ എടുക്കുന്നതിനും കാരണമാകുന്നതായും പറയുന്നു. അതേസമയം പലപ്പോഴും തൊഴിലുടമകൾ ഈ പ്രശ്നത്തിന്റെ യഥാർത്ഥ കാരണം അറിയുന്നില്ല എന്നത് മറ്റൊരു പ്രധാന വെല്ലുവിളിയെന്നാണ് പറയുന്നത്.
മറ്റൊരു വിഭാഗം ആളുകൾ വെറും പണത്തിന് വേണ്ടി മാത്രമല്ല പുതിയ കഴിവുകൾ വളർത്തിയെടുക്കാനും ജോലി നഷ്ടപ്പെടുമെന്ന പേടി മാറ്റാനും ഇത്തരം പാർട്ട് ടൈം ജോലികൾ ഉപയോഗിക്കുന്നതായും പറയുന്നു. കൂടാതെ ഇത് കുടുംബത്തെ സഹായിക്കാനും കരിയറിൽ കൂടുതൽ കരുത്തു നേടാനും ഇത്തരം ജോലികൾ സഹായിക്കുന്നതായും വ്യക്തമാക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാരണം ഭാവിയിൽ ജോലി നഷ്ടപ്പെട്ടേക്കാം എന്ന പേടിയും യുവാക്കളെ ഒന്നിലധികം വരുമാന മാർഗങ്ങൾ കണ്ടെത്താൻ പ്രേരിപ്പിക്കുന്നതായും പറയുന്നു. എങ്കിലും അമിതമായി ജോലി ചെയ്യുന്നത് ദീർഘകാലാടിസ്ഥാനത്തിൽ കരിയറിലെ വളർച്ചയെയും മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന് ആവർത്തിക്കുകയാണ് വിദഗ്ധർ.



