10 മിനിറ്റിനുള്ളിൽ ഡെലിവറി വേണ്ടെന്ന് കേന്ദ്ര സർക്കാർ . ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ബ്ലിങ്കിറ്റ്, സൊമാറ്റോ, സെപ്‌റ്റോ എന്നിവയ്ക്ക് ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡ്യവ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം പ്രതിനിധികളുമായി ചർച്ച നടത്തി. ഡെലിവറി പങ്കാളികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് മന്ത്രാലയം പ്ലാറ്റ്‌ഫോമുകളെയും അറിയിച്ചു.

ബ്ലിങ്കിറ്റ് അടുത്തിടെ “10 മിനിറ്റിനുള്ളിൽ 10,000-ത്തിലധികം ഉൽപ്പന്നങ്ങൾ എത്തിക്കുന്നു” എന്നതിൽ നിന്ന് “30,000-ത്തിലധികം ഉൽപ്പന്നങ്ങൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കുന്നു” എന്ന ടാഗ്‌ലൈൻ പരിഷ്കരിച്ചിരുന്നു. 10 മിനിറ്റിനുള്ളിൽ ഡെലിവറി ചെയ്യുമെന്ന വാഗ്ദാനം വളരെക്കാലമായി ചർച്ചാ വിഷയമാണ്. ഇത് ജീവനക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന് പൊതുജന വിമർശനമുണ്ട്.

ഡിസംബര്‍ 25 ന്, മെച്ചപ്പെട്ട വേതനവും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഗിഗ് വര്‍ക്കര്‍മാരുടെ യൂണിയനുകള്‍ പ്രതിഷേധം നടത്തിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡിസംബര്‍ 31 ന് രാജ്യവ്യാപകമായി പണിമുടക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.