വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകിയേക്കില്ലെന്ന് സൂചന. നിലവിലെ സാഹചര്യത്തിൽ എംപിമാർ മത്സരിക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നാണ് എഐസിസി നേതൃത്വത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ.

ഉപതെരഞ്ഞെടുപ്പ് സാഹചര്യങ്ങളടക്കം കണക്കിലെടുത്താണ് ഇത്തരമൊരു കടുത്ത നിലപാടിലേക്ക് ഹൈക്കമാൻഡ് എത്തിച്ചേര്‍ന്നത് എന്നാണ് വിവരം. സിറ്റിംഗ് എംപിമാരിൽ ചിലർ നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യമുണ്ടെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും ഇത് അംഗീകരിക്കപ്പെടാൻ സാധ്യത കുറവാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിൻ്റെ ആത്മവിശ്വാസത്തിൽ കേരളത്തിൽ ഭരണമാറ്റത്തിന് കളമൊരുങ്ങിയെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് ക്യാംപ്. ഈ സാഹചര്യത്തിൽ ഡൽഹിയിലെ കേന്ദ്ര രാഷ്ട്രീയം വിട്ട് കേരളത്തിൽ കളംപിടിക്കാമെന്ന് കോൺഗ്രസ് എംപിമാരിൽ പലർക്കും ആഗ്രഹമുണ്ട്. 

എന്നാൽ എംപിമാർ ഈ സ്ഥാനം വിട്ട് എംഎൽഎമാരാകാൻ ശ്രമിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് പാർട്ടി കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നീക്കങ്ങൾ എതിരാളികൾക്ക് പ്രചാരണ ആയുധമാകുമെന്നും ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നുമാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്‍റെ ശക്തമായ അഭിപ്രായം.

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒന്നോ രണ്ടോ എംപിമാർക്ക് മാത്രം പ്രത്യേക ഇളവ് നൽകിയാൽ അത് കൂടുതൽ പേർ അവകാശവാദം ഉന്നയിക്കാൻ കാരണമാകും. ഇത് സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ വലിയ തർക്കങ്ങൾക്ക് വഴിവെക്കും. മത്സരിക്കുന്ന എംപിമാർ കൂട്ടത്തോടെ ജയിച്ചുവന്നാൽ സംസ്ഥാനത്ത് പലയിടങ്ങളിലും ലോക്സഭാ ഉപതെരഞ്ഞെടുപ്പുകൾ നടത്തേണ്ടി വരും. ഒരു മിനി ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായ സാഹചര്യം നേരിടുന്നത് പാർട്ടിക്കും സർക്കാരിനും വലിയ സാമ്പത്തിക, രാഷ്ട്രീയ ഭാരമായിരിക്കുമെന്നും നേതൃത്വം കരുതുന്നു. ഒഴിഞ്ഞു കിടക്കുന്ന ലോക്സഭാ സീറ്റുകളിലേക്ക് പകരം സ്ഥാനാർത്ഥികളെ കണ്ടെത്തുക എന്നതും ഹൈക്കമാൻഡിന് വലിയ തലവേദനയുണ്ടാക്കുന്ന കാര്യമാണ്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ എംപിമാർ എംപിമാരായി തന്നെ തുടരുന്നതാണ് ഉചിതമെന്ന വാദം കോൺഗ്രസ് കേന്ദ്രങ്ങളിൽ ശക്തമാണ്. 

ജനങ്ങൾ നൽകിയ ലോക്സഭാ അംഗത്വം ഇടയ്ക്ക് ഉപേക്ഷിക്കുന്നത് രാഷ്ട്രീയ മര്യാദയ്ക്ക് ചേർന്നതല്ലെന്ന വികാരവും പാർട്ടിക്കുള്ളിലുണ്ട്. ഇതുവഴി നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്കും മറ്റ് പ്രാദേശിക നേതാക്കൾക്കും കൂടുതൽ അവസരം നൽകാൻ കഴിയുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യത്തോടെ മുന്നോട്ട് പോകാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. എംപിമാരുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കങ്ങൾ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കരുതെന്ന് എഐസിസിക്ക് നിർബന്ധമുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ ഹൈക്കമാൻഡ് പുറപ്പെടുവിച്ചേക്കും. നിലവിൽ എംപിമാരായി തുടരുന്നവർ ഡൽഹി കേന്ദ്രീകരിച്ച് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നാണ് ഹൈക്കമാൻഡ് നൽകുന്ന സൂചന.

ലഭ്യമായ വിവരങ്ങൾ പ്രകാരം വളരെ അപൂർവ്വമായ സാഹചര്യങ്ങളിൽ മാത്രമായിരിക്കും എംപിമാർക്ക് ഇളവ് നൽകുക. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ആർക്കും അത്തരമൊരു ഇളവ് നൽകാൻ സാധ്യതയില്ലെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം. ഇതോടെ നിയമസഭയിലേക്ക് മത്സരിക്കാൻ മോഹിച്ചിരുന്ന പല പ്രമുഖ എംപിമാർക്കും തങ്ങളുടെ ആഗ്രഹം മാറ്റിവെക്കേണ്ടി വരും.