സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ബലി നൽകാൻ ശ്രമിച്ചെന്ന പരാതിയില് ദമ്പതികൾ പൊലീസ് പിടിയിൽ. ബെംഗളൂരു റൂറൽ ജില്ലയിലെ ഹോസകോട്ടെ താലൂക്കിൽ സുളുബലെയിലാണ് നാടിനെ നടുക്കിയ സംഭവം റിപ്പോർട്ട് ചെയ്തത്. സാമ്പത്തിക പ്രയാസങ്ങൾ നീങ്ങാനാണ് ദമ്പതികൾ കുഞ്ഞിനെ ബലി കൊടുക്കാൻ ശ്രമിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
കഴിഞ്ഞ ദിവസം രാത്രി സുളുബലെ ജനത കോളനിയിലാണ് സംഭവം. സയ്യദ് ഇമ്രാൻ എന്ന വ്യക്തിയുടെ വീട്ടിലാണ് കുഞ്ഞിനെ ബലി കൊടുക്കാൻ നീക്കം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വീട്ടിൽ അസ്വാഭാവികമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയും കുഞ്ഞിനെ രക്ഷപ്പെടുത്തുകയുമായിരുന്നു.
കുട്ടിയെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ദമ്പതികൾക്ക് സ്വന്തമായി കുട്ടികളില്ലാതിരുന്നതിനാൽ, ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ വില കൊടുത്ത് വാങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഈ കുഞ്ഞിനെ സ്വന്തം കുട്ടിയാണെന്ന് വരുത്തിത്തീർക്കാൻ വ്യാജ ജനന സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുകയും ചെയ്തു.
അധികൃതർ വീട്ടിലെത്തിയപ്പോൾ ദമ്പതികൾ കുഞ്ഞിന്റെതെന്ന് അവകാശപ്പെട്ട് ജനന സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. എന്നാൽ പരിശോധനയിൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. നിയമപരമായി കുട്ടിയെ ദത്തെടുക്കുന്നതിനുള്ള നടപടിക്രമങ്ങളൊന്നും ഇവർ പാലിച്ചിരുന്നില്ല. കുഞ്ഞിനെ നിയമവിരുദ്ധമായി കൈവശം വെച്ചതിനും ബലി നൽകാൻ ശ്രമിച്ചതിനും ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. രക്ഷപ്പെടുത്തിയ കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.



