ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് പ്രസാദം നല്‍കാനെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്.

ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയെ കാണാന്‍ പോയത് പ്രസാദം നല്‍കാനാണ്. സന്ദര്‍ശനത്തിന് മുന്‍കൂറായി അനുമതി വാങ്ങിയിരുന്നു. അനുമതി വാങ്ങിയത് താന്‍ അറിഞ്ഞിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

സന്ദര്‍ശനത്തിന്റെ തലേദിവസം, സോണിയ ഗാന്ധിയെ കാണാന്‍ കൂടെ വരണമെന്ന് പോറ്റി അഭ്യര്‍ത്ഥിച്ചു. പോറ്റി തന്റെ മണ്ഡലത്തില്‍ ഉള്ള വോട്ടര്‍ ആയത്‌കൊണ്ടാണ് കൂടെ പോയത്. കാട്ടുകള്ളന്‍ ആണെന്ന് അന്ന് അറിഞ്ഞില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

പരിചയപ്പെട്ടതിന് ശേഷം, ശബരിമലയിലെ അന്നദാനം ഉദ്ഘാടനം ചെയ്യാന്‍ എത്തണമെന്ന് പോറ്റി തന്നോട് പറഞ്ഞിരുന്നു. അതിന് താന്‍ പോയിരുന്നു. അതിന് ശേഷമാണ് പ്രസാദം നല്‍കാനെന്ന പേരില്‍ പോറ്റി സോണിയ ഗാന്ധിയെ കാണാനെത്തിയത്. താന്‍ മുഖാന്തരം സോണിയയുടെ അടുത്ത് പോകാനുള്ള തീരുമാനം എടുത്തിട്ടില്ല.

നേരത്തെ എടുത്ത അനുമതി പ്രകാരം താന്‍ കൂടെ പോയി എന്നത് മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ സോണിയയെ കാണാന്‍ പോകുന്നുണ്ടെന്ന് പറഞ്ഞ് പോറ്റി വിളിച്ചു. എം.പിയെന്ന നിലയില്‍ താങ്കളും വരണമെന്ന് തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.