ഇറാന്‍ ഭരണകൂടത്തിന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിലക്കയറ്റവിരുദ്ധ പതിഷേധങ്ങള്‍ ആളിക്കത്തുന്നതിനിടെയാണ് ഭരണകൂടത്തിന് ട്രംപ് മുന്നറിയിപ്പുമായി എത്തിയത്. രാജ്യത്ത് സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്ക് നേരേ ഭരണകൂടം അക്രമം അഴിച്ചുവിട്ടാല്‍ അമേരിക്ക അവരുടെ രക്ഷയ്ക്കെത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറയിപ്പ്. ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെയാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയത്. ”ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു, പോകാന്‍ സജ്ജരാണ്,” -എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്.

ഞായറാഴ്ച മുതല്‍ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കുറഞ്ഞത് ഏഴു പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തലസ്ഥാനമായ ടെഹ്‌റാനില്‍ ഞായറാഴ്ച കടയുടമകള്‍ തെരുവിലിറങ്ങിയതോടെയാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. കറന്‍സിയിലെ കുത്തനെയുള്ള ഇടിവ്, സാമ്പത്തിക സ്തംഭനം, ഉയര്‍ന്ന പണപ്പെരുപ്പം എന്നിവയെ തുടര്‍ന്നായിരുന്നു ജനം പ്രതിഷേധവുമായി തെരുവിലറങ്ങിയത്. പടിഞ്ഞാറന്‍ ഇറാനിലെ ലോര്‍ദ്ഗന്‍, മധ്യ പ്രവിശ്യയിലെ ഇസ്ഫഗാന്‍ എന്നീ നഗരങ്ങളില്‍ സുരക്ഷാസേനയും സമരക്കാരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടെതായും റിപ്പോര്‍ട്ടുണ്ട്.

ചൊവ്വാഴ്ച വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ പ്രകടനങ്ങളില്‍ പങ്കെടുത്തതോടെ പ്രതിഷേധം ശക്തമായി. പ്രതിഷേധങ്ങള്‍ക്കിടെ വാണിജ്യസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ വിവിധ പ്രവിശ്യകളിലേക്ക് പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്.