15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് തടയാൻ ലക്ഷ്യമിട്ട് ഫ്രാൻസ് പുതിയ നിയമനിർമ്മാണത്തിനൊരുങ്ങുന്നു. ഓസ്‌ട്രേലിയയിൽ അടുത്തിടെ നടപ്പിലാക്കിയ സമാനമായ നിരോധനത്തിന്റെ ചുവടുപിടിച്ചാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഈ നീക്കം നടത്തുന്നത്. പുതിയ നിയമം 2026 സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വന്നേക്കുമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പിന്തുണയുള്ള കരട് നിയമം എഎഫ്പി (AFP) വാർത്താ ഏജൻസിക്ക് ലഭിച്ചതായാണ് വിവരം. ഡിജിറ്റൽ സ്ക്രീനുകളുടെ അമിത ഉപയോഗം യുവാക്കളിൽ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള നിരവധി പഠനങ്ങൾ കരട് നിയമത്തിൽ പരാമർശിക്കുന്നുണ്ട്. അനിയന്ത്രിതമായ ഇന്റർനെറ്റ് ഉപയോഗം കുട്ടികളെ അനുചിതമായ ഉള്ളടക്കങ്ങളിലേക്കും സൈബർ ബുള്ളിയിംഗ് പോലുള്ള അപകടങ്ങളിലേക്കും നയിക്കുന്നുവെന്ന് നിയമത്തിൽ ചൂണ്ടിക്കാട്ടുന്നു.
ജനുവരി ആദ്യം തന്നെ കരട് നിയമം നിയമപരമായ പരിശോധനയ്ക്ക് സമർപ്പിക്കുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബുധനാഴ്ച നടക്കുന്ന പുതുവത്സര സന്ദേശത്തിൽ പ്രസിഡന്റ് മാക്രോൺ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കുമെന്ന് ‘ലെ മോണ്ടെ’ (Le Monde) പത്രം റിപ്പോർട്ട് ചെയ്തു.
സോഷ്യൽ മീഡിയ നിരോധനത്തിന് പുറമെ, സ്കൂളുകളിലെ മൊബൈൽ ഫോൺ ഉപയോഗത്തിലും കർശന നിയന്ത്രണം കൊണ്ടുവരാൻ പുതിയ നിയമം ലക്ഷ്യമിടുന്നു. 2018-ൽ പ്രീ-സ്കൂളുകളിലും മിഡിൽ സ്കൂളുകളിലും (11 മുതൽ 15 വയസ്സ് വരെ) മൊബൈൽ ഫോൺ നിരോധിച്ചിരുന്നുവെങ്കിലും ഇത് കർശനമായി നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. പുതിയ നിയമപ്രകാരം ഹൈസ്‌കൂളുകളിലേക്കും മൊബൈൽ ഫോൺ നിരോധനം വ്യാപിപ്പിക്കും. 15 വയസ്സിന് താഴെയുള്ളവർക്ക് സേവനം നൽകുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ സംബന്ധിച്ചിടത്തോളം നിയമവിരുദ്ധമാകും.
കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കാൻ ഫ്രാൻസ് ഇത് രണ്ടാം തവണയാണ് ശ്രമിക്കുന്നത്. 2023-ൽ നാഷണൽ അസംബ്ലി ‘ഡിജിറ്റൽ ലീഗൽ ഏജ്’ 15 ആക്കാൻ നിയമം പാസാക്കിയിരുന്നു. മാതാപിതാക്കളുടെ സമ്മതമില്ലാതെ 15 വയസ്സിന് താഴെയുള്ളവർക്ക് അക്കൗണ്ട് നൽകരുതെന്നായിരുന്നു നിർദ്ദേശം. എന്നാൽ, യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ സർവീസസ് ആക്ടുമായി ഈ നിയമം വിയോജിക്കുന്നുവെന്ന് കാണിച്ച് യൂറോപ്യൻ കമ്മീഷൻ ആശങ്ക ഉന്നയിച്ചതോടെ നിയമം പൂർണ്ണമായി നടപ്പിലാക്കാൻ കഴിഞ്ഞില്ല. എന്നാൽ ഇത്തവണ കൂടുതൽ ശക്തമായ നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.
സോഷ്യൽ മീഡിയ വഴിയുള്ള അതിക്രമങ്ങൾ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയ സ്വീകരിച്ച നടപടികളിൽ മാക്രോൺ മതിപ്പ് പ്രകടിപ്പിച്ചിരുന്നു. ലോകത്തിൽ ആദ്യമായി 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ച രാജ്യം ഓസ്‌ട്രേലിയയാണ്. ഡിസംബർ 10-ന് നിലവിൽ വന്ന ഈ നിയമപ്രകാരം ടിക് ടോക്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, എക്സ് (X), യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്ക് അക്കൗണ്ട് എടുക്കാൻ സാധിക്കില്ല. നിയമം ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് 49.5 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 270 കോടി രൂപ) വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്.
ഫ്രാൻസിനും ഓസ്‌ട്രേലിയക്കും പുറമെ മറ്റ് രാജ്യങ്ങളും സമാനമായ നീക്കങ്ങളിലാണ്. 2026 ജനുവരി 1 മുതൽ മലേഷ്യയിൽ 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി. നിർബന്ധിത വയസ്സ് പരിശോധന പ്ലാറ്റ്‌ഫോമുകൾ ഉറപ്പാക്കണമെന്നാണ് ചട്ടം. ജർമ്മനിയിൽ കുട്ടികൾക്കുള്ള നിയന്ത്രണങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. 2026 ശരത്കാലത്തോടെ സമിതി റിപ്പോർട്ട് സമർപ്പിക്കും.
അടുത്തിടെ ഫ്രാൻസിലെ സെനറ്റും കൗമാരക്കാരെ അമിത സ്ക്രീൻ ഉപയോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നടപടികൾക്ക് അംഗീകാരം നൽകിയിരുന്നു. 13-നും 16-നും ഇടയിൽ പ്രായമുള്ളവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങാൻ മാതാപിതാക്കളുടെ അനുമതി വേണമെന്നായിരുന്നു സെനറ്റിന്റെ നിർദ്ദേശം. സെപ്റ്റംബറിൽ പുറത്തുവന്ന ഇപ്‌സോസ് (IPSOS) സർവേ പ്രകാരം ഫ്രാൻസിലെ 80 ശതമാനം ജനങ്ങളും 14 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നതിനെ അനുകൂലിക്കുന്നുണ്ട്.



