രാജ്യത്തെ ആകാശയാത്രയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ച ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ കേന്ദ്ര സർക്കാർ കടുത്ത നടപടികൾ ആരംഭിച്ചു. ഇതിൻ്റെ ആദ്യഘട്ടമെന്ന നിലയിൽ കമ്പനിയുടെ സർവീസുകൾ 10 ശതമാനം വെട്ടിക്കുറയ്ക്കാൻ വ്യോമയാന മന്ത്രാലയം നിർദേശിച്ചു. യാത്രക്കാരുടെ വ്യാപകമായ പരാതികളെത്തുടർന്ന് സർക്കാർ നൽകിയ ഈ കർശന നിർദേശം ഇപ്പോൾ പ്രാബല്യത്തിലായിരിക്കുകയാണ്.
പുതിയ ഉത്തരവ് പ്രകാരം ഡിസംബർ ആദ്യവാരം നിശ്ചയിച്ചിരുന്ന 2008 സർവീസുകൾ 1879 ആയി ചുരുക്കി. കർണാടകയിലെ ബെംഗളൂരിൽ നിന്നുള്ള സർവീസുകളെയാണ് ഈ നടപടി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഇവിടെ നിന്ന് മാത്രം 52 സർവീസുകളാണ് കുറച്ചത്. നിലവിൽ ദൈർഘ്യം കുറഞ്ഞ സർവീസുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. അന്വേഷണ റിപ്പോർട്ടിന്മേലുള്ള തുടർ നടപടികൾ വൈകാതെ തന്നെയുണ്ടാകുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്താകെ ലക്ഷക്കണക്കിന് വിമാനയാത്രക്കാരെ കടുത്ത ദുരിതത്തിലാക്കിയ ഇൻഡിഗോയുടെ വീഴ്ചകൾ പരിശോധിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ കമ്പനിക്കെതിരെ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടെന്നാണ് സൂചനകൾ.
റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കർശനമായ തുടർ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ഇൻഡിഗോയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾക്ക് സിഇഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും കമ്പനിക്ക് മേൽ കനത്ത പിഴ ചുമത്താനും ഡിജിസിഎ നിർദേശിച്ചതായാണ് വിവരം.
വിമാനങ്ങൾ വൈകുന്നതും മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതും മൂലം യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഗണിച്ചാണ് കേന്ദ്രം ഈ കർശന നിലപാടിലേക്ക് നീങ്ങിയത്. അന്വേഷണ റിപ്പോർട്ടിലെ ശുപാർശകളിൽ വരും ദിവസങ്ങളിൽ കൂടുതൽ നിർണായക തീരുമാനങ്ങൾ ഉണ്ടായേക്കും.



