മിനസോട്ടയിൽ ആഞ്ഞടിക്കുന്ന കനത്ത മഞ്ഞുവീഴ്ചയെയും ശീതക്കാറ്റിനെയും തുടർന്ന് ജനജീവിതം സ്തംഭിച്ചു. പലയിടങ്ങളിലും എട്ട് ഇഞ്ച് വരെ മഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിച്ചു. ഗവർണർ ടിം വാൾസ് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കാൻ നാഷണൽ ഗാർഡിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

മഞ്ഞുവീഴ്ചയെ തുടർന്ന് മുന്നൂറിലധികം വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി ട്രക്കുകൾ നിയന്ത്രണം വിട്ടു മറിഞ്ഞു. മിനിയാപൊളിസ് സെന്റ് പോൾ വിമാനത്താവളത്തിൽ 400ലധികം സർവീസുകൾ വൈകുകയും 150ഓളം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. കനത്ത കാറ്റും മഞ്ഞും കാരണം ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.