ലണ്ടനില്‍ നടന്ന ആഘോഷത്തിന്റെ വീഡിയോ ലളിത് മോദി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്.

ഞങ്ങള്‍ രണ്ട് പിടികിട്ടാപ്പുള്ളികളാണ്, ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികള്‍ എന്ന് വീഡിയോയില്‍ ലളിത് മോദി പറയുന്നത് കേള്‍ക്കാം. ഇതിനു പുറമെ, ‘ഇന്റർനെറ്റിന് ആഘോഷിക്കാൻ ഞാൻ ചിലത് നല്‍കട്ടെ, മറ്റുള്ളവർക്ക് അസൂയ തോന്നാൻ വേണ്ടി ഇത് പങ്കുവെക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമുയർന്നിട്ടുണ്ട്. ഇന്ത്യൻ നിയമവ്യവസ്ഥയെയും സർക്കാരിനെയും വെല്ലുവിളിക്കുന്ന രീതിയിലാണ് ഇരുവരുടെയും പെരുമാറ്റമെന്നാണ് സാമൂഹമാധ്യമത്തിലുയരുന്ന വിമർശനം. വിവാദമായതിന് പിന്നാലെ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.

2010-ല്‍ ഐപിഎല്ലുമായി ബന്ധപ്പെട്ട സാമ്ബത്തിക ക്രമക്കേടുകളെ തുടർന്നാണ് ലളിത് മോദി ഇന്ത്യ വിട്ടത്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇഡി ഇയാള്‍ക്കെതിരെ അന്വേഷണം നടത്തിവരികയാണ്. കിങ് ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയായ വിജയ് മല്യ 2016-ലാണ് രാജ്യം വിട്ടത്. കേന്ദ്ര സർക്കാർ ഇദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായ സാമ്ബത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.