തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ തായ്ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തി തർക്കം മൂന്നാം ദിവസവും രൂക്ഷമായി തുടരുന്നു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ട് കൊണ്ടുവന്ന വെടിനിർത്തൽ കരാർ പൂർണ്ണമായി തകർന്നതോടെയാണ് ഇരുരാജ്യങ്ങളും വീണ്ടും സൈനിക നീക്കങ്ങളിലേക്ക് തിരിഞ്ഞത്. സംഘർഷം ഉടൻ അവസാനിപ്പിക്കാനായി ഇരു നേതാക്കളെയും നേരിട്ട് ഫോണിൽ വിളിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
ചരിത്രപരമായി തർക്കം നിലനിൽക്കുന്ന പ്രീ വിഹാർ ക്ഷേത്രമുൾപ്പെടെയുള്ള അതിർത്തി മേഖലകളിൽ ദിവസങ്ങളായി വെടിവെപ്പും ഷെല്ലാക്രമണവും തുടരുകയാണ്. ജൂലൈ മാസത്തിൽ ഇതേ അതിർത്തിയിൽ അഞ്ച് ദിവസം നീണ്ടുനിന്ന ശക്തമായ പോരാട്ടത്തിൽ നാൽപ്പതിലധികം ആളുകൾ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾക്ക് വീട് ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവരുകയും ചെയ്തിരുന്നു. ഈ സംഘർഷം പരിഹരിക്കുന്നതിനായി അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് നേരിട്ട് ഇടപെഴകുകയും വ്യാപാര താരിഫുകൾ ഉൾപ്പെടെയുള്ള സമ്മർദ്ദ തന്ത്രങ്ങൾ ഉപയോഗിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഒക്ടോബറിൽ ഇരുരാജ്യങ്ങളും ചേർന്ന് സമാധാന കരാറിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു.
എന്നാൽ, നവംബറിൽ അതിർത്തിയിൽ നടന്ന മൈൻ സ്ഫോടനത്തിൽ തായ്ലൻഡ് സൈനികർക്ക് പരിക്കേറ്റതോടെ കരാറിൻ്റെ നിലനിൽപ്പ് അപകടത്തിലായി. കംബോഡിയ പുതിയ മൈനുകൾ സ്ഥാപിച്ചെന്ന് തായ്ലൻഡ് ആരോപിച്ചപ്പോൾ കംബോഡിയ അത് നിഷേധിച്ചു. ഇരുപക്ഷവും പരസ്പരം വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് കുറ്റപ്പെടുത്തിയതോടെ ഡിസംബർ എട്ടോടെ പോരാട്ടം വീണ്ടും തുടങ്ങി. തായ്ലൻഡ് വ്യോമാക്രമണം നടത്തിയതോടെയാണ് സംഘർഷം പുതിയ തലത്തിലേക്ക് കടന്നത്. ഈ സാഹചര്യത്തിലാണ് സമാധാനം പുനഃസ്ഥാപിക്കാൻ താൻ വീണ്ടും നേരിട്ട് ഇടപെടാൻ ഒരുങ്ങുകയാണെന്ന് പ്രസിഡൻ്റ് ട്രംപ് ലോകരാജ്യങ്ങളെ അറിയിച്ചത്.



