അമേരിക്കൻ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിർണായകമായ ഈ വർഷത്തെ അവസാനത്തെ പണനയ യോഗത്തിന്റെ (FOMC meeting) തീരുമാനം ഇന്ന് യു.എസ്. ഫെഡറൽ റിസർവ് പ്രഖ്യാപിക്കും. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി നേരത്തേ ഉയർത്തിയ പലിശ നിരക്കുകളിൽ ഈ യോഗത്തിൽ കാൽ ശതമാനം (25 ബേസിസ് പോയിന്റ്) കുറവ് വരുത്താൻ ഫെഡ് റിസർവ് തീരുമാനിക്കുമെന്നാണ് വിപണിയും സാമ്പത്തിക വിദഗ്ധരും ഒരേപോലെ പ്രതീക്ഷിക്കുന്നത്.
രണ്ട് ദിവസത്തെ ചർച്ചകൾക്ക് ശേഷം ഇന്ന് അമേരിക്കൻ സമയം ഉച്ചയ്ക്ക് 2 മണിയോടെയാകും (ഇന്ത്യൻ സമയം രാത്രി 12:30) ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം നടത്തുക. ഇതോടൊപ്പം ഫെഡ് ചെയർ ജെറോം പവൽ വാർത്താ സമ്മേളനം നടത്തും.
തൊഴിൽ വിപണിയിലെ മന്ദഗതിയിലുള്ള വളർച്ചയും മറ്റ് സാമ്പത്തിക ഡാറ്റയുടെ ലഭ്യതക്കുറവുമാണ് പലിശ നിരക്ക് കുറയ്ക്കാൻ ഫെഡ് റിസർവിനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. നേരത്തെ ഒക്ടോബർ, സെപ്റ്റംബർ മാസങ്ങളിലും ഫെഡ് 25 ബേസിസ് പോയിന്റ് വീതം നിരക്ക് കുറച്ചിരുന്നു. ഇതോടെ, ഈ വർഷം തുടർച്ചയായി മൂന്നാം തവണയാകും പലിശ നിരക്ക് കുറയ്ക്കുന്നത്. പലിശ നിരക്ക് നിലവിലെ 3.75%–4.00% ൽ നിന്ന് 3.50%–3.75% എന്ന നിലയിലേക്ക് കുറച്ചേക്കും.
പുതിയ വർഷമായ 2026-ലെ പലിശ നിരക്ക് സംബന്ധിച്ച ഫെഡിന്റെ കാഴ്ചപ്പാട് (Dot Plot) എന്തായിരിക്കും എന്നതിലാണ് നിക്ഷേപകരുടെ പ്രധാന ശ്രദ്ധ. പലിശ നിരക്ക് കുറയ്ക്കുന്നത് ഇന്ത്യയടക്കമുള്ള വളർന്നുവരുന്ന വിപണികളിലേക്ക് വിദേശ നിക്ഷേപം വർധിക്കാൻ കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.



