യുഎസ് ഉക്രെയ്‌ന് നല്‍കുന്ന പിന്തുണ അവസാനിപ്പിച്ചേക്കുമെന്ന സൂചന നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂത്ത മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍. ഖത്തറില്‍ ദോഹ ഫോറത്തില്‍ സംസാരിക്കവേയാണ് ട്രംപ് ജൂനിയര്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയെയും അദ്ദേഹം വിമര്‍ശിച്ചു.  ഉക്രെയ്‌നില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ വിജയിക്കില്ലെന്ന് സെലെന്‍സ്‌കിക്ക് അറിയാമെന്നും അതിനാലാണ് യുദ്ധം അവസാനിപ്പിക്കാതെ നീട്ടികൊണ്ടുപോകുന്നതെന്നും ട്രംപ് ജൂനിയര്‍ പറഞ്ഞു. റഷ്യയെക്കാള്‍ അഴിമതി നിറഞ്ഞ രാജ്യം ഉക്രെയ്‌നാണെന്നും ട്രംപ് പറഞ്ഞു. റഷ്യയ്‌ക്കെതിരായ യുറോപ്യന്‍ ഉപരോധങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. ഉപരോധങ്ങള്‍ മൂലം റഷ്യയിലെ എണ്ണ വില വര്‍ധിച്ചെന്നും ഈ പണം റഷ്യയ്ക്കു യുദ്ധത്തിനായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

യുഎസ് ഭരണകൂടത്തില്‍ ട്രംപ് ജൂനിയര്‍ ഔദ്യോഗിക പങ്കു വഹിക്കുന്നില്ലെങ്കിലും  യുഎസിലെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗയ്ന്‍’ മൂവമെന്റിലെ പ്രധാന വ്യക്തിത്വമാണ് ട്രംപ് ജൂനിയര്‍.