തൃശൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രമാണിച്ച് എറണാകുളം – തൃശൂർ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ അഞ്ച് ദിവസം ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന പ്രദേശത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മദ്യവിൽപ്പന നിരോധിക്കുന്നതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എറണാകുളത്ത് ഡിസംബർ 9 ചൊവ്വാഴ്ചയും, തൃശൂരിൽ ഡിസംബർ 11 വ്യാഴാഴ്ചയുമാണ് വോട്ടെടുപ്പ്.
മദ്യനിരോധനം ഏർപ്പെടുത്തിയ അതിർത്തി പ്രദേശങ്ങളിലെ കള്ള് ഷാപ്പുകൾ ഉൾപ്പെടെയുള്ള മദ്യശാലകൾക്ക് അഞ്ച് ദിവസം തുടർച്ചയായി പ്രവർത്തിക്കാൻ കഴിയില്ല. തദ്ദേശ തെരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള മദ്യനിരോധനം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ബെവ്‌കോ അടക്കം എല്ലാ മദ്യശാലകള്‍ക്കും അവധിയാണ്. ഡിസംബർ 9, 11 തീയതികളിൽ രണ്ടു ഘട്ടങ്ങളായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനും അതിനുശേഷം 13 ന് നടക്കുന്ന വോട്ടെണ്ണൽ ദിനത്തിലുമാണ് സമ്പൂർണ മദ്യ നിരോധനം പ്രഖ്യാപിച്ചത്.
ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ ഡിസംബർ 7 ന് വൈകിട്ട് 6 മണി മുതൽ ഡിസംബർ 9 ന് വൈകിട്ട് വോട്ടെടുപ്പ് പൂർത്തിയാകും വരെ സമ്പൂർണ മദ്യ നിരോധനം ബാധകമായിരിക്കും. ഡിസംബർ 11 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ ഡിസംബർ 9 ന് വൈകിട്ട് 6 മണി മുതൽ ഡിസംബർ 11 ന് വോട്ടെടുപ്പ് പൂർത്തിയാകും വരെ സമ്പൂർണ മദ്യ നിരോധനം.
ഡിസംബർ 13 ന് വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാന വ്യാപകമായി സമ്പൂർണ മദ്യ നിരോധനം ബാധകമായിരിക്കും. മദ്യ നിരോധനം ബാധകമായ ഈ ദിവസങ്ങളിൽ ഹോട്ടലുകളിലും ഭക്ഷണശാലകളിലും മദ്യമോ മദ്യസമാനമായ ലഹരിവസ്തുക്കളോ വോട്ടെടുപ്പ് കേന്ദ്രങ്ങൾക്കു സമീപത്തുവച്ചു വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യാനോ പാടില്ല.
സംസ്ഥാനത്തെ മദ്യ വിൽപ്പനശാലകൾ, മദ്യം വിളമ്പുന്ന ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ക്ലബുകൾ എന്നിവ അടച്ചിടണം. നിരോധനം ബാധകമായ ദിവസങ്ങളിൽ മദ്യ നിരോധനമില്ലാത്ത പ്രദേശങ്ങളിൽ നിന്ന് നിരോധനം ബാധകമായിടത്തേക്കുള്ള മദ്യത്തിൻ്റെ ഒഴുക്ക് തടയാൻ എക്‌സൈസ് അധികൃതർ ശ്രദ്ധിക്കണമെന്നും ചീഫ് സെക്രട്ടറി കെആർ ജ്യോതിലാൽ ഉത്തരവിലൂടെ പറഞ്ഞിരുന്നു.



