കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പോടനുബന്ധിച്ച് കൂടുതൽ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി അനുവദിച്ചു. നേരത്തെ വോട്ടെടുപ്പ് നടക്കുന്ന ദിവസം പൊതു അവധി പ്രഖ്യാപിച്ചതിന് പുറമെയാണ് പോളിങ് ബൂത്തുകളായി പ്രഖ്യാപിച്ച വിദ്യാലയങ്ങൾക്ക് രണ്ട് ദിവസത്തെ അവധി നൽകിയത്. ഇടുക്കി, തൃശൂർ കളക്ടർമാരാണ് അവധി പ്രഖ്യാപിച്ച് ഉത്തരവിട്ടത്. നേരത്തെ വയനാട്, ആലപ്പുഴ ജില്ലകളിലും സമാനമായി അവധി നൽകിയിരുന്നു.

ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി

പൊതുതെരഞ്ഞെടുപ്പിൻ്റെ സുഗമമായ നടത്തിപ്പിനായി ഇടുക്കി ജില്ലയിലെ പോളിങ് സ്‌റ്റേഷനുകളായും സ്വീകരണ-വിതരണ കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍, കോളേജുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ ഉള്‍പ്പടെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 8 തിങ്കളാഴ്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

കൂടാതെ കൗണ്ടിങ് സെൻ്ററുകള്‍ സ്ഥിതി ചെയ്യുന്ന ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡിസംബര്‍ 13 ശനിയാഴ്ചയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസമായ ഡിസംബര്‍ 9 ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തൃശൂരിലും രണ്ട് ദിവസം അവധി

തൃശൂര്‍ ജില്ലയില്‍ 2025 ലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളായും പോളിങ് കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2025 ഡിസംബര്‍ 10 നും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വോട്ടെണ്ണലിൻ്റെ തലേ ദിവസമായ 2025 ഡിസംബര്‍ 12 നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു.


സംസ്ഥാന മീഡിയ റിലേഷൻസ് കമ്മിറ്റി യോഗം ചേർന്നു

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ സംബന്ധിയായ കാര്യങ്ങൾ പരിശോധിച്ച് തീർപ്പാക്കുന്നതിന് രൂപീകരിച്ച സംസ്ഥാനതല മീഡിയ റിലേഷൻസ് കമ്മിറ്റിയുടെ യോഗം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ചേർന്നു. കമ്മിറ്റിയ്ക്ക് മുൻപാകെ ലഭിച്ച പരാതികളും ആക്ഷേപങ്ങളും യോഗം പരിശോധിച്ചു. വേഗത്തിൽ തീർപ്പാക്കേണ്ട പരാതികൾ ബന്ധപ്പെട്ട ജില്ലയിലെ ഉദ്യോഗസ്ഥർക്ക് തുടർനടപടിക്കായി കൈമാറി. ഇതിന്മേലുള്ള നടപടികളും കമ്മിറ്റി വിലയിരുത്തി.

ശബ്ദ നിയന്ത്രണവുമായി ബന്ധപ്പെട്ട പരാതി മാതൃക പെരുമാറ്റച്ചട്ടത്തിൻ്റെയും ശബ്ദ നിയന്ത്രണ നിയമങ്ങളുടേയും പരിധിയിൽ വരുന്നതിനാൽ കർശന നിയന്ത്രണത്തിന് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ശബ്ദ നിയന്ത്രണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനയ്ക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കും.

ശബരിമല പശ്ചാത്തലമാക്കി തയാറാക്കിയ പ്രചാരണ പോസ്റ്ററുകൾ മാതൃക പെരുമാറ്റച്ചട്ട ലംഘനത്തിൻ്റെ പരിധിയിൽ വരുന്നതിനാൽ അവ സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകാൻ യോഗം തീരുമാനിച്ചു. ഡിജിറ്റൽ ലിങ്കുകൾ ഉൾപ്പെടുന്ന പരാതികൾ ലഭിക്കുന്ന മുറയ്ക്ക് വേഗത്തിൽ തുടർനടപടി സ്വീകരിക്കാൻ പോലീസ് സൈബർ ഓപ്പറേഷൻസിന് നിർദ്ദേശം നൽകി. പത്ര, ദൃശ്യ, ശ്രവ്യ, സമൂഹ മാധ്യമങ്ങളിലെ കണ്ടന്റുകൾ സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നതായി കമ്മിറ്റി വിലയിരുത്തി.