ഡാലസ്: അമേരിക്കക്കാർ ഇക്കൊല്ലം പറയാൻ പാടുപെട്ട വാക്കുകളിലൊന്ന് ന്യൂയോർക്കിന്റെ നിയുക്ത മേയർ സൊഹ്റാൻ മംദാനിയുടെ പേര്. പാരീസിലെ ലൂവ്ര് മ്യൂസിയവും അവരുടെ നാവിനു വഴങ്ങിയില്ല. ഭാഷാപഠന കമ്പനിയായ ബാബലും ദ് ക്യാപ്ഷനിങ് ഗ്രൂപ്പും സംയുക്തമായി വ്യാഴാഴ്ചയാണ് നാവുളുക്കിച്ച വാക്കുകളുടെ പട്ടികയിറക്കിയത്.

യുഎസിലെ വാർത്താ അവതാരകർ, രാഷ്ട്രീയക്കാർ, പൊതുരംഗത്തു പ്രവർത്തിക്കുന്ന മറ്റു വ്യക്തികൾ എന്നിവർ ഉച്ചരിക്കാൻ പ്രയാസപ്പെട്ട വാക്കുകളാണ് പട്ടികയിലുള്ളത്.ഇന്ത്യൻവംശജനും മുസ്‌ലിമുമായ ആദ്യ ന്യൂയോർക്ക് മേയറാണ് മംദാനി. പേര് പലതവണ തെറ്റായി ഉച്ചരിച്ചതോടെ മംദാനിതന്നെ ഉച്ചാരണം പറഞ്ഞുകൊടുക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. പാരീസിലുള്ള ലൂവ്ര് മ്യൂസിയത്തിലെ പകൽക്കൊള്ളയാണ് ലൂവ്ര് വാർത്തകളിൽ നിറയാൻ കാരണം.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കുഴപ്പിച്ച അസീറ്റമിനഫെൻ എന്ന വാക്കും പട്ടികയിലുണ്ട്. കുട്ടികൾക്ക് ഓട്ടിസത്തിനുകാരണമാകുമെന്ന, ശാസ്ത്രീയ അടിത്തറ തീരേയില്ലാത്ത കാരണം പറഞ്ഞ് ഗർഭിണികൾ വേദനസംഹാരികൾ കഴിക്കുന്നത് നിർത്തണം എന്നുപറഞ്ഞപ്പോഴാണ് ഈ വാക്ക് ട്രംപിനു വിനയായത്. ടൈലെനോൾ എന്ന വേദനസംഹാരിയുടെ പ്രധാന ചേരുവകളിലൊന്നാണിത്.