പ്രായപൂര്‍ത്തിയായവര്‍ക്ക് പരസ്പര സമ്മതത്തോടെ ലിവ്-ഇന്‍ ബന്ധത്തില്‍ തുടരാന്‍ അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ ഹൈക്കോടതി. നിയപരമായ വിവാഹപ്രായം ഇതിന് തടസമല്ലെന്നാണ്  ഹൈക്കോടതി വ്യക്തമാക്കിയത്. അതേസമയം ഭരണഘടനാപരമായ അവകാശങ്ങള്‍ പരിമിതപ്പെടുത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നിർണായക വിലയിരുത്തല്‍. കോട്ട സ്വദേശികളായ 19 കാരനും 18 കാരിയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിരീക്ഷണം.

തങ്ങള്‍ ഒരുമിച്ച് താമസിക്കുന്നതെന്ന് സ്വതന്ത്ര ഇച്ഛാശക്തിയുടെ പുറത്താണെന്ന ഇരുവരുടെയും വാദം അംഗീകരിച്ചാണ് ജസ്റ്റിസ് അനൂപ് ധണ്ട് വിധി പറഞ്ഞത്. 2025 ഒക്ടോബര്‍ 27 ന് തയ്യാറാക്കിയ ലിവ്-ഇന്‍ കരാര്‍ പ്രകാരമാണ് തങ്ങള്‍ ഒന്നിച്ച് ജീവിക്കുന്നത്. എന്നാല്‍ യുവതിയുടെ കുടുംബം ബന്ധത്തെ എതിര്‍ക്കുന്നതായും വധ ഭീഷണി ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് യുവതിയും യുവാവും കോടതിയെ സമീപച്ചത്. 

ഇന്ത്യന്‍ നിയമപ്രകാരം ലിവ്-ഇന്‍ ബന്ധങ്ങള്‍ നിരോധിക്കുകയോ കുറ്റകരമാക്കുകയോ ചെയ്തിട്ടില്ല. ഓരോ വ്യക്തിയുടെയും ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ സംസ്ഥാനത്തിന് ഭരണഘടനാപരമായ ബാധ്യതയുണ്ട് എന്ന് വിലയിരുത്തിയ കോടതി ഭില്‍വാര, ജോധ്പൂര്‍ (റൂറല്‍) എസ് പിമാരോട് വിഷയത്തില്‍ ഇടപെടാനും, ഭീഷണി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തി ദമ്പതികള്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു.