റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിൽ സന്ദർശനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളോട് പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് മോദി സർക്കാർ നിർദ്ദേശങ്ങൾ നൽകുന്നു എന്നാണ് രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് പാർലമെന്റ് വളപ്പിൽ വെച്ച് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് സംസാരിച്ചത്. “വിദേശ നേതാക്കൾ രാജ്യത്തെത്തുമ്പോൾ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തുക എന്നത് ഒരു പാരമ്പര്യമാണ്. അടൽ ബിഹാരി വാജ്‌പേയിയുടെയും മൻമോഹൻ സിങ്ങിന്റെയും ഭരണകാലത്ത് ഇത് പതിവായി നടന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ കീഴ്വഴക്കം തെറ്റിച്ചിരിക്കുകയാണ്. വിദേശ നേതാക്കൾ വരുമ്പോൾ മാത്രമല്ല, ഞാൻ വിദേശത്ത് പോകുമ്പോഴും പ്രതിപക്ഷ നേതാവിനെ കാണരുത് എന്ന് സർക്കാർ അവരോട് പറയുന്നു,” രാഹുൽ പറഞ്ഞു

പ്രതിപക്ഷ നേതാവും ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ടെന്നും, മറ്റൊരു കാഴ്ചപ്പാട് നൽകാൻ പ്രതിപക്ഷത്തിന് കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന്റെ ഈ നടപടി അവരുടെ ‘അരക്ഷിതാവസ്ഥ’ (Insecurity) കാരണമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്രയും രാഹുലിൻ്റെ ആരോപണത്തെ പിന്തുണച്ച് രംഗത്തെത്തി. പ്രോട്ടോക്കോൾ ലംഘിച്ച് മുന്നോട്ട് പോവുന്നത് ജനാധിപത്യത്തിന് കളങ്കമുണ്ടാക്കുമെന്നും സർക്കാർ ഭയത്തിലാണെന്നും പ്രിയങ്ക പ്രതികരിച്ചു.

അതേസമയം, രാഹുൽ ഗാന്ധിയുടെ ആരോപണം കേന്ദ്ര സർക്കാർ വൃത്തങ്ങൾ തള്ളിക്കളഞ്ഞു. വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക കൂടിക്കാഴ്ചകൾക്ക് മാത്രമാണ് സൗകര്യമൊരുക്കുന്നതെന്നും, സർക്കാർ ചട്ടക്കൂടിന് പുറത്തുള്ള കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുന്നത് വിദേശ പ്രതിനിധി സംഘത്തിന്റെ സ്വന്തം തീരുമാനമാണെന്നും (Discretion of the visiting delegation) സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായ ശേഷം നിരവധി വിദേശ നേതാക്കൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.