ബിദാറിൽ പരീക്ഷ എഴുതാനെത്തിയ എ ഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പ വിവാദം കെട്ടടങ്ങുന്നതിനുമുമ്പേ, ചിക്ക്മംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിൽ പുതിയ വിവാദം. ശബരിമലയിലേക്ക് പോകാൻ വ്രതമെടുത്ത് അയ്യപ്പമാല ധരിച്ചെത്തിയ മൂന്ന് വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് പുറത്താക്കി. സംഭവത്തിൽ ഹിന്ദു സംഘടനാ നേതാക്കൾ ശക്തമായ പ്രതിഷേധം അറിയിച്ചതിനെത്തുടർന്ന് വിദ്യാർത്ഥികളെ പിന്നീട് ക്ലാസിൽ പ്രവേശിക്കാൻ അനുവദിച്ചു.
ചിക്ക്മംഗളൂരുവിലെ എംഇഎസ് പി യു കോളേജിലാണ് സംഭവം. ഒന്നാം വർഷ പി യു വിദ്യാർത്ഥികളായ മൂന്നു വിദ്യാർത്ഥികൾ അയ്യപ്പമാലയും കറുപ്പണിഞ്ഞുമാണ് കോളേജിൽ എത്തിയത്. ഇതിനെ പ്രിൻസിപ്പൽ എതിർക്കുകയും ക്ലാസ് മുറിയിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തു. മാല ഊരിവെക്കാനും കോളേജിലെ ഡ്രസ് കോഡ് പാലിക്കാനും വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. വിവരം അറിഞ്ഞതോടെ ഹിന്ദു സംഘടനാ നേതാക്കൾ കോളേജിൽ എത്തി പ്രിൻസിപ്പലിന്റെ നടപടിയെ ചോദ്യം ചെയ്തു.
കോളേജിൽ നിഷ്കർഷിച്ച യൂണിഫോം മാത്രമേ അനുവദിക്കൂ എന്നും മറ്റു വേഷവിധാനം അനുവദിക്കില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. എന്നാൽ, ബുർഖ ധരിച്ചെത്തിയാലും ഇതേ നടപടി സ്വീകരിക്കുമോ എന്ന് നേതാക്കൾ ചോദിച്ചു. വിദ്യാർത്ഥികൾ കോളേജ് യൂണിഫോം ധരിച്ചാണ് വന്നതെന്നും കറുത്ത വസ്ത്രവും മാലയും മാത്രമേ അധികമായി ധരിച്ചിട്ടുള്ളൂ എന്നും അവർ വാദിച്ചു. ഹിന്ദു വിദ്യാർത്ഥികളെ മാത്രം ലക്ഷ്യമിടുകയാണ് കോളേജ് എന്നും അവർ ആരോപിച്ചു. പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ, വിദ്യാർത്ഥികളെ ക്ലാസ് മുറിയിൽ പ്രവേശിപ്പിക്കാൻ കോളേജ് അധികൃതർ ഒടുവിൽ അനുമതി നൽകി.



