രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിന് മുമ്ബ് തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെന്നും കൈപ്പറ്റിയില്ലെന്നും ഉള്ള പൊലീസ് വാദം പച്ചക്കള്ളമെന്ന് അദ്ദേഹത്തിന്റെ ഭാര്യ ദീപ.

രാഹുലിന് ജാമ്യം നിഷേധിച്ച കോടതി നടപടിയില്‍ പ്രതിഷേധിച്ച്‌ ജയിലില്‍ നിരാഹാര സമരം തുടങ്ങുമെന്ന് ദീപ അറിയിച്ചു. അതിജീവിതയെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് രാഹുല്‍ ഈശ്വറിനെ കോടതി റിമാന്‍ഡ് ചെയ്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചത്

രാഹുലിനെ ഒരു അറിയിപ്പും കൂടാതെ വീട്ടില്‍ വന്ന് വിളിച്ച്‌ കൊണ്ടുപോവുകയായിരുന്നു. ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ (Non-Bailable Section 75A) ചുമത്തിയാണ് അറസ്റ്റ് ചെയ്തതെങ്കിലും, റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലും ഏത് പരാമര്‍ശമാണ് കുറ്റകരമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നീതി നിഷേധിക്കപ്പെട്ടു എന്നതിലുള്ള ശക്തമായ പ്രതിഷേധം അറിയിക്കാന്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിയമപരമായി സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും കേസിനെ നേരിടുമെന്നും ദീപ വ്യക്തമാക്കി.

മാധ്യമങ്ങള്‍ ‘ഇര’ എന്ന പ്രയോഗം ഉപയോഗിച്ച്‌ ഒരു വ്യക്തിയെ മാത്രം മഹത്വവല്‍ക്കരിക്കുന്നു. രണ്ടു വ്യക്തികള്‍ ഉള്‍പ്പെടുന്ന ഒരു വിഷയത്തില്‍ ശരിയും തെറ്റും രണ്ടുപേരുടെയും ഭാഗത്തും ഉണ്ടാകാം. എന്നാല്‍ അതിനെതിരെ സംസാരിച്ച ഒരാള്‍ക്ക് ജാമ്യം പോലും നിഷേധിക്കപ്പെടുന്നത് ശരിയല്ലെന്നും അവര്‍ പ്രതികരിച്ചു.