തൃശ്ശൂർ: സിപിഎം നേതാവിനെ ‘മാക്രി’ എന്ന് വിളിച്ച് അധിക്ഷേപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി.കെ. ദിവാകരനെതിരെയായിരുന്നു മന്ത്രിയുടെ അധിക്ഷേപം. തൃശൂർ എംപിയെ ‘ഞോണ്ടാൻ’ വന്നാൽ മാന്തി പൊളിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു. നാടിനായി കേന്ദ്രമന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന ദിവാകരന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് സുരേഷ് ഗോപിയുടെ മറുപടി.
വടകരയിലെ ഒരു മാക്രി. പഠിപ്പും വിവരവും ഒക്കെയുള്ള ആളാണ്. എന്താണ് ഇങ്ങനെ ആയതെന്ന് എനിക്ക് അറിയല്ല. വടകരയിൽ ഉരാളുങ്കൽ സൊസൈറ്റി, അത് ആരുടെയൊക്കെയാണെന്ന് അറിയാമല്ലോ അല്ലേ. അന്വേഷിച്ച് മനസ്സിലാക്കിക്കോളൂ. പക്ഷേ അവരാണ് യോഗ്യമായ ഒരു പദ്ധതി കൊണ്ടുവന്നത്. ഞാൻകൂടി അംഗീകരിച്ച ഒരു പദ്ധതിയാണ് അവർക്ക് ലഭിച്ചിരിക്കുന്നത്. 95.34 കോടിരൂപയുടെ പദ്ധതിയാണ് ആ മാക്രിയുടെ മൂക്കിനു താഴെ കൊടുത്തിരിക്കുന്നത്. അയാൾക്ക് എന്താണ് ഇതിൽകൂടുതൽ അറിയേണ്ടത്. അതുകൊണ്ട്, തൃശൂർ എംപിക്കിട്ട് ഞോണ്ടാൻ വരരുത്. ഞാൻ മാന്തി പൊളിച്ചു കളയും.
കൊല്ലം അഷ്ടമുടിയിലെ പദ്ധതിക്കായി 10-25 വർഷമായി കിടന്ന് എല്ലാവരും നിലവിളിക്കുന്നതാണ്. പ്രേമചന്ദ്രനും നിലവിളിക്കുന്നതാണ്. 59.73 കോടിരൂപയാണ് കൊടുത്തത്. ഇതെല്ലാം ഒരു മന്ത്രി എന്ന നിലയിൽ കൃത്യമായി ചെയ്യുന്നുണ്ട്. തൃശൂരിനായി ഫൊറൻസിക് ലാബും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ട്രെയിനിങ്ങ് കോളേജും. എട്ട് ഏക്കർ സ്ഥലം കേരള സർക്കാർ നൽകണം. അത് ഇവിടെ തരില്ല തിരുവനന്തപുരത്തേ നൽകൂ എന്നു പറയുന്നത് ദുഷിച്ച രാഷ്ട്രീയ ചിന്താഗതിയാണ്. അത് അവരുടെ പ്രത്യയശാസ്ത്രത്തിന്റെ കുഴപ്പമാണ്. പക്ഷേ, അത് നമ്മൾ നേടും. അതിന് വേറെ മാർഗം കണ്ടുകൊണ്ടിരിക്കുകയാണ്. കാരണം, അത് ഉറപ്പ് തന്നിരിക്കുന്നത് അമിത് ഷായാണ്’, സുരേഷ് ഗോപി പറഞ്ഞു.



