തിരുവനന്തപുരം: രാജ്യത്തെ രാജ്ഭവനുകൾ ലോക്ഭവനുകളായി മാറുന്നു. കേരള രാജ്ഭവനും തിങ്കളാഴ്ച പുതിയ പേര് സ്വീകരിക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ ഞായറാഴ്ച തലസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ പ്രഖ്യാപനമുണ്ടാവും.

2024-ൽ രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് നിർദേശിച്ചത്. തുടർന്ന്, രാജ്യത്തെ രാജ്ഭവനുകളും രാജ് നിവാസുകളും (ലെഫ്റ്റനന്റ് ഗവർണറുടെ വസതി) ലോക്ഭവൻ, ലോക് നിവാസ് എന്നിങ്ങനെ പേരുമാറ്റണമെന്ന് നവംബർ 25-ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കി. മലയാളിയായ ആനന്ദ് ബോസ് ഗവർണറായിരിക്കുന്ന പശ്ചിമബംഗാളിലെ കൊൽക്കത്തയിലെയും ഡാർജിലിങ്ങിലെയും രാജ്ഭവനുകൾ ശനിയാഴ്ചതന്നെ പേരുമാറി.

രാജ്ഭവൻ എന്നാൽ, ഭരണാധികാരിയുടെ വസതിയെന്നാണ് അർഥം. ലോക്ഭവനെന്നാൽ ജനങ്ങളുടെ വസതിയെന്നും. രാജ്ഭവനുകളെ കൂടുതൽ ജനകീയമാക്കി, സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ സാന്നിധ്യം കൂടുതൽ പ്രത്യക്ഷമാക്കാനാണ് എൻഡിഎ സർക്കാരിന്റെ ഈ ‘റീ ബ്രാൻഡിങ്’. ബിജെപി അനുഭാവികളായ ഗവർണർമാർ ഇതിനകംതന്നെ രാജ്ഭവൻ കേന്ദ്രീകരിച്ച് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന തരത്തിലുള്ള ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.