മധ്യപ്രദേശിലെ രേവ ജില്ലയിൽ ഒരു സ്വകാര്യ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അധ്യാപകന്റെ മാനസിക പീഡനത്തിൽ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയതെന്ന സൂചന നൽകുന്ന കുറിപ്പ് നോട്ട്ബുക്കിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

നവംബർ 16-നാണ് 17 വയസ്സുള്ള വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ആരതി സിംഗ് മാധ്യമങ്ങളെ അറിയിച്ചു. മരിച്ച കുട്ടിയുടെ നോട്ട്ബുക്കിൽ നിന്ന് ഒരു കുറിപ്പ് കണ്ടെടുത്തെന്നും അധികൃതർ വ്യക്തമാക്കി.

നോട്ട്ബുക്കിൽ കണ്ടെത്തിയ കുറിപ്പിൽ പറയുന്നതനുസരിച്ച്, ശിക്ഷയെന്ന നിലയിൽ ക്ലാസ് ടീച്ചർ ഒരു പേന വിരലുകൾക്കിടയിൽ വെച്ച് അമർത്തിയതായി വിദ്യാർത്ഥിനി ആരോപിക്കുന്നു. അധ്യാപകൻ കുട്ടിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നുവെന്നും പരാതിയിൽ സൂചിപ്പിക്കുന്നു. ഈ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അധികൃതർ അറിയിച്ചു. അധ്യാപകനെതിരെ കേസെടുത്ത് ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും.

രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ മരണം റിപ്പോർട്ട് ചെയ്യുന്നത് ദിവസങ്ങളായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സംഭവം. അടുത്തിടെ ഡൽഹിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ മെട്രോ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 

ചില അധ്യാപകരുടെ പേരുകൾ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിൽ മാനസികമായി പീഡിപ്പിച്ചതായി കുട്ടി ആരോപിച്ചിരുന്നു. കൂടാതെ, മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ മറാത്തി സംസാരിക്കാത്തതിനെ തുടർന്നുള്ള തർക്കത്തിൽ ഒരു കൂട്ടം ആളുകൾ ആക്രമിച്ചതിനെ തുടർന്ന് 19 വയസ്സുള്ള ഒന്നാം വർഷ സയൻസ് വിദ്യാർത്ഥിയെ അപ്പാർട്ട്‌മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ജയ്പൂരിലെ ഒരു സ്വകാര്യ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ഒമ്പത് വയസ്സുള്ള ഒരു പെൺകുട്ടി മരിച്ച സംഭവവും കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. നാലാം ക്ലാസ്സിൽ പഠിച്ചിരുന്ന ഈ വിദ്യാർത്ഥിനിയെ സഹപാഠികൾ മോശം വാക്കുകൾ ഉപയോഗിച്ച് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും എന്നാൽ സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്നും സിബിഎസ്ഇ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.