നൈജീരിയയിൽ ആയുധധാരികൾ പെൺകുട്ടികളുടെ സ്കൂൾ ആക്രമിക്കുകയും നിരവധി വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. നവംബർ 17 ന് പുലർച്ചെ കെബ്ബി സംസ്ഥാനത്തെ ഡാങ്കോ/വാസഗു ജില്ലയിലെ മാഗ ഗവൺമെന്റ് ഗേൾസ് കോംപ്രിഹെൻസീവ് സെക്കൻഡറി സ്കൂളിനു നേരെയാണ് ആക്രമണം നടന്നത്.  വിദ്യാർഥിനികളെ സംരക്ഷിക്കാൻ ശ്രമിച്ച സ്കൂളിന്റെ ഡെപ്യൂട്ടി പ്രിൻസിപ്പൽ മലം ഹസ്സൻ യാകുബു മകുക്കുവിനെ അക്രമികൾ കൊലപ്പെടുത്തുകയും ഒരു സുരക്ഷാ ജീവനക്കാരനെ പരിക്കേൽപ്പിക്കുകയും ചെയ്തു.

പുലർച്ചെ നാലുമണിയോടെ പ്രഭാത പ്രാർഥനയ്ക്ക് തൊട്ടുമുമ്പാണ് ആക്രമണം നടന്നത്. തട്ടിക്കൊണ്ടുപോയവർ പെൺകുട്ടികളുമായി അടുത്തുള്ള സംഫാര സംസ്ഥാനത്തേക്ക് പലായനം ചെയ്തു. മുൻപും കെബ്ബി സ്റ്റേറ്റിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊള്ളയടിക്കുന്ന സംഘങ്ങൾ ആക്രമണം നടത്തുകയും വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്.

2021 ജൂൺ 17 ന്, യൗറിയിലെ ഗവൺമെന്റ് കോളേജിലെ ജീവനക്കാരും വിദ്യാർഥികളും ഉൾപ്പെടെ ഏകദേശം 80 പേരെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി. ബന്ദികളാക്കിയവരിൽ ചിലരെ ഏതാനും ദിവസങ്ങൾക്ക് ശേഷം നൈജീരിയൻ സൈന്യം മോചിപ്പിച്ചു. അതേസമയം മറ്റു പലരെയും മോചനദ്രവ്യം നൽകിയതിന് ശേഷമാണ് വിട്ടയച്ചതെന്ന് റിപ്പോർട്ടുണ്ട്. തുടർന്ന് കൊള്ളക്കാർ ഏഴ് മാസത്തിന് ശേഷം 57 ബന്ദികളെ വിട്ടയച്ചു. കുറച്ചുപേരെ 707 ദിവസത്തിലധികം തടവിൽവച്ചശേഷം 2023 ഏപ്രിൽ, മെയ് മാസങ്ങളിലാണ് വിട്ടയച്ചത്.