കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ച രാത്രി രണ്ട് ടാക്സി ഡ്രൈവർമാരെ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. സൊഹൈൽ അഹമ്മദ് എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായത്. സുരക്ഷാ ജീവനക്കാർ സമയബന്ധിതമായി ഇടപെട്ട് അക്രമിയെ കീഴ്പ്പെടുത്തിയതോടെ വൻ ദുരന്തമാണ് ഒഴിവായത്. വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൻ്റെ അറൈവൽ ലെയിനിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.
സൊഹൈൽ അഹമ്മദും രണ്ട് ടാക്സി ഡ്രൈവർമാരും തമ്മിൽ ഇവിടെവെച്ച് വഴക്കുണ്ടായതിനെ തുടർന്നാണ് ആക്രമണശ്രമം നടന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. കത്തിയുമായി ഡ്രൈവർമാർക്ക് നേരെ പാഞ്ഞടുക്കുന്ന സൊഹൈൽ അഹമ്മദിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം ഓൺലൈനിൽ പ്രചരിച്ചിരുന്നു. നീളമുള്ള കത്തി കയ്യിലേന്തിയാണ് ഇയാൾ ടാക്സി ഡ്രൈവർമാർക്ക് നേരെ ഓടിയടുത്തത്.
എന്നാൽ, ഇയാൾ ഡ്രൈവർമാർക്ക് സമീപം എത്തുന്നതിന് മുൻപ് തന്നെ ടെർമിനലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെട്ട് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. അക്രമണ ശ്രമം തടഞ്ഞതിനെക്കുറിച്ച് സിഐഎസ്എഫ് പിന്നീട് എക്സിൽ പോസ്റ്റ് ചെയ്യുകയും തങ്ങളുടെ സമയബന്ധിതമായ ഇടപെടൽ ഒരു ഗുരുതരമായ സംഭവം തടഞ്ഞതായി അറിയിക്കുകയും ചെയ്തു. അക്രമിയെയും വഴക്കിൽ ഉൾപ്പെട്ട മറ്റുള്ളവരെയും ഉടൻ തന്നെ എയർപോർട്ട് പോലീസിന് കൈമാറിയതായി സുരക്ഷാ സേന അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ, ഈ ആക്രമണം നേരത്തെ നടന്ന ഒരു തർക്കത്തിൻ്റെ പ്രതികാരമായിരുന്നു എന്നാണ് സൂചന ലഭിച്ചത്. ആരോപണവിധേയനായ അഹമ്മദിൻ്റെ അറസ്റ്റ് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. ആയുധ നിയമപ്രകാരം കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതായും ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണ ശ്രമത്തിൽ ആർക്കും പരിക്കേൽക്കുകയോ വിമാനത്താവള പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാവുകയോ ചെയ്തില്ല. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.



