62 പുരാവസ്തുക്കള്‍ കാനഡ കത്തോലിക്കാ മെത്രാന്‍ സമിതിക്ക് കൈമാറി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. കോളനിവാഴ്ചക്കാലത്ത് കാനഡയിലെ തദ്ദേശവാസികളുടെ വികാരം മാനിക്കാതെ ശേഖരിച്ച് വത്തിക്കാന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്നവയാണ് ഇത്. 

1925 ല്‍ വിശുദ്ധവര്‍ഷാചരണത്തിന്റെ ഭാഗമായി വത്തിക്കാന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആഗോള മിഷനറി പ്രദര്‍ശനത്തിനായി കാനഡയില്‍ നിന്നും  കൊണ്ടുവന്നതായിരുന്നു ഇവ. അന്നത്തെ കാനഡ സര്‍ക്കാര്‍ തദ്ദേശവാസികളുടെ സംസ്‌കാരത്തെ മാനിക്കാതെ നിര്‍ബന്ധമായി നിയമങ്ങള്‍ അടിച്ചേല്‍പിച്ചപ്പോള്‍ അവിടുത്തെ കത്തോലിക്കാ മിഷനുകള്‍ അതിനുവേണ്ട ഒത്താശ ചെയ്തുവെന്ന വിവാദം ഏറെക്കാലമായി ഉണ്ടായിരുന്നു. 

2022 ല്‍ കാനഡയിലെ തദ്ദേശവാസികളുടെ പ്രതിനിധി സംഘം വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിന് മാപ്പു പറയുകയും നീതിപൂര്‍വമല്ലാതെ കൊണ്ടുവന്ന പുരാവസ്തുക്കള്‍ തിരിച്ചുകൊടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.