ഇന്ത്യയിലേക്ക് ഭീകരവാദം കയറ്റുന്നതിനായി പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സി (ഐഎസ്‌ഐ) ന്റെ കീഴില്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ‘എസ്1’ എന്ന പേരിലാണ് ഈ യൂണിറ്റ് അറിയപ്പെടുന്നത്. 1993-ലെ മുംബൈ സ്‌ഫോടനം മുതല്‍ പഹല്‍ഗാം ആക്രമണം വരെ ഈ യൂണിറ്റിന്റെ പങ്കാളിത്തത്തോടെയാണ് നടന്നതെന്ന് രഹസ്യാന്വേഷണ ഏജന്‍സി വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

‘സബ് വേര്‍ഷന്‍ 1’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘എസ് 1’ എന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. അതിര്‍ത്തികടന്നുള്ള ഭീകരവാദത്തിന്റെ പിന്നിലെ ഏറ്റവും വലിയ പ്രേകശക്തി ഈ യൂണിറ്റാണ്. പാകിസ്താന്‍ ആര്‍മിയിലെ കേണല്‍ ആണ് എസ് 1-ന് നേതൃത്വംനല്‍കുന്നത്. രണ്ട് റാങ്കിങ് ഓഫീസര്‍മാരാണ് എസ്1 പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ഗാസി1, ഗാസി2 എന്നിങ്ങനെയാണ് ഈ രണ്ട് ഉദ്യോഗസ്ഥര്‍ അറിയപ്പെടുന്നത്.  എസ്1 -ന്റെ ആസ്ഥാനം ഇസ്ലാമാബാദാണ്. മയക്കുമരുന്ന് വ്യാപാരമാണ് ഭൂരിഭാഗം ഭീകരവാദപ്രവര്‍ത്തനങ്ങളുടെയും സാമ്പത്തിക സ്രോതസ്സെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.