ഭോപ്പാൽ: മധ്യപ്രദേശിൽ പാർട്ടി പ്രവർത്തകർക്കുള്ള പരിശീലപരിപാടിയിൽ വൈകിയെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ‘കടുത്ത ശിക്ഷ’. രാഹുൽ ഗാന്ധിയ്ക്ക് മാത്രമല്ല, പരിശീലന പരിപാടിക്ക് വൈകിയെത്തിയ നേതാക്കൾക്കും കൊടുത്തു ശിക്ഷ. പത്ത് തവണ പുഷ് അപ്പ് ചെയ്യുക എന്നതായിരുന്നു ‘ശിക്ഷ’. മധ്യപ്രദേശിലെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പരിപാടിക്കിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.

ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രാഹുൽ ‘സംഘടൻ സൃഷ്ടി അഭിയാൻ’ പരിപാടിയ്ക്ക് എത്തിയത്. ഇതിനിടെ വിവിധ ഇടങ്ങളിൽനിന്ന് കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ എത്തിയിരുന്നു. വൈകിയെത്തിയ രാഹുലിനോട്, വൈകി വരുന്നവർക്ക് ശിക്ഷാ നടപടി ഉണ്ട് എന്ന കാര്യം പരിശീലനത്തിന്റെ ചുമതലക്കാരനായ സച്ചിൻ റാവു അറിയിച്ചു. താൻ ഇപ്പോൾ എന്താണ് ചെയ്യേണ്ടത് എന്നായി രാഹുൽ. എങ്കിൽ പത്ത് പുഷ് അപ്പ് എടുത്തോളൂ എന്ന് സച്ചിൻ റാവുവും പറഞ്ഞു. തുടർന്ന് രാഹുൽ ഗാന്ധി 10 പുഷ് അപ്പ് എടുക്കുകയായിരുന്നു.

വെള്ള ടീ ഷർട്ടും പാന്റുമായിരുന്നു രാഹുലിന്റെ വേഷം. രാഹുൽ പുഷ് അപ്പ് ചെയ്തതിന് പിന്നാലെ വൈകിയെത്തിയ മറ്റു നേതാക്കളും അത് അനുകരിച്ചു. മികച്ച പ്രതികരണമാണ് ജില്ലാ അധ്യക്ഷന്മാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പിന്നീട് രാഹുൽ ഗാന്ധി പ്രതികരിച്ചു.

ഇതിനു പിന്നാലെ, രാഹുലിനെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. ബിഹാർ തിരഞ്ഞെടുപ്പിനിടയിലും രാഹുൽ അവധിയിൽ പ്രവേശിച്ചിരിക്കുകയാണെന്നാണ് ബിജെപിയുടെ പരിഹാസം. ബിഹാറിൽ രാഹുൽ ജംഗിൾ സഫാരി നടത്തുകയാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പുനെവാല എക്സിൽ കുറിച്ചു.