15 വയസിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ കൂടുതൽ നിയന്ത്രണവുമായി എത്തിയിരിക്കുകയാണ് ഡെൻമാർക്ക് സർക്കാർ. 16 വയസ്സിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിക്കാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനത്തിന് പിറകെയാണ് ഡെൻമാർക്കിന്റെ തീരുമാനം. 15 വയസ്സിന് താഴെയുള്ളവർക്ക് നിരോധനം ഏർപ്പെടുത്തി തീരുമാനം വന്നെങ്കിലും 13 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ പ്രത്യേക അനുമതിയോടെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുമതി നൽകുമെന്നും സർക്കാർ കൂട്ടിച്ചേർത്തു.
നിരന്തരമായ സ്‌ക്രീൻ സമയം കുട്ടികളുടെ ഉറക്കം, ഏകാഗ്രത, മാനസിക സമാധാനം എന്നിവയെ ദോഷകരമായി ബാധിക്കുന്നുവെന്നും കുട്ടികളുടെ ജീവിതത്തെ ദോഷകരമായി സ്വാധീനിക്കുന്ന ഉള്ളടക്കവും വാണിജ്യ താൽപ്പര്യങ്ങളും നിറഞ്ഞ ഒരു ഡിജിറ്റൽ അന്തരീക്ഷത്തിൽ അവരെ ഒറ്റയ്ക്ക് വിടാൻ കഴിയില്ലെന്നും ഡെൻമാർക്ക് ഡിജിറ്റലൈസേഷൻ മന്ത്രാലയം തീരുമാനത്തിന് പിന്നാലെ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് നിർണായക തീരുമാനമെന്നും ഡെൻമാർക്ക് സർക്കാർ പറഞ്ഞു.



