കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ പ്രവർത്തകർ അറസ്റ്റിലായ കേസിൽ എക്സൈസ് കുറ്റപത്രം സമർപ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, കാമറാമാൻ സമീർ താഹിർ, ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ പ്രതികളാക്കിയാണ് കോടതിയിൽ കുറ്റപത്രം നൽകിയിരിക്കുന്നത്.
ഏപ്രിൽ 27-ന് രാത്രിയിൽ മറൈൻഡ്രൈവിലെ ഫ്ലാറ്റിൽനിന്നാണ് 1.63 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. ഫ്ലാറ്റിൽ ലഹരി പാർട്ടികൾ നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസിന്റെ പരിശോധന.
ഫ്ലാറ്റിന്റെ ഉടമ സമീർ താഹിറാണെന്നു കണ്ടെത്തിയിരുന്നു. തുടർന്ന് വിളിച്ചുവരുത്തി ചോദ്യംചെയ്ത് പ്രതിചേർക്കുകയായിരുന്നു. പ്രതികൾക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നയാളെക്കുറിച്ച് മൊഴികളുണ്ടായിരുന്നെങ്കിലും കണ്ടെത്താൻ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല. ലഹരിപദാർഥ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം.



