മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ മകൻ പാർത്ഥ് പവാറുമായി ബന്ധപ്പെട്ട പുണെയിലെ ഭൂമിയിടപാട് വിവാദത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഏകദേശം 1,800 കോടി രൂപ വിപണി മൂല്യമുള്ള പുണെയിലെ 40 ഏക്കർ വരുന്ന ഭൂമി, വെറും 300 കോടി രൂപയ്ക്ക് പാർത്ഥ് പവാറിൻ്റെ ഉടമസ്ഥതയിലുള്ള ‘അമാഡിയ എൻ്റർപ്രൈസസ് എൽഎൽപി’ കമ്പനിക്ക് വിറ്റുവെന്നാണ് ആരോപണം. ഈ ഇടപാടിൽ 21 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ആരോപണങ്ങൾ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി അതിവേഗ നടപടിക്ക് ഉത്തരവിട്ടത്. റവന്യൂ വകുപ്പിൻ്റെ അഡീഷണൽ ചീഫ് സെക്രട്ടറി വികാസ് ഖാർഗെയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. പ്രാഥമിക തലത്തിൽ വിഷയം ഗുരുതരമാണെന്നാണ് വിലയിരുത്തലെന്ന് നാഗ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഫഡ്‌നാവിസ് അറിയിച്ചു. അതേസമയം, അന്വേഷണത്തിൻ്റെ ഭാഗമായി പുണെ തഹസിൽദാർ സൂര്യകാന്ത് യെവാലെയെയും ഡെപ്യൂട്ടി രജിസ്ട്രാർ രവീന്ദ്ര തരുവിനെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
നഗരത്തിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ കൊറേഗാവ് പാർക്കിലാണ് വിവാദ ഭൂമി സ്ഥിതി ചെയ്യുന്നത്. മഹർ (പട്ടികജാതി) വതൻ ഭൂമിയായി തരംതിരിച്ച ഭൂമി സർക്കാർ അനുമതിയില്ലാതെയാണ് വിൽപന നടത്തിയതെന്നാണ് പ്രധാന ആരോപണം. 500 രൂപയുടെ മുദ്രപ്പത്രത്തിലാണ് വിൽപ്പന നടത്തിയതെന്നും അതുവഴി നികുതിയും സ്റ്റാമ്പ് ഡ്യൂട്ടിയും (Stamp Duty – ഭൂമി ഇടപാട് നിയമപരമാക്കാൻ സർക്കാരിലേക്ക് അടയ്‌ക്കേണ്ട നികുതി) വെട്ടിച്ചെന്നും പ്രാഥമിക കണ്ടെത്തലുകളുണ്ട്. ഭൂമിയുടെ രേഖകൾ സമർപ്പിക്കാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും, സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നിയമപ്രകാരമാണോ നൽകിയത് എന്ന് പരിശോധിക്കുമെന്നും റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ അറിയിച്ചു.
‘ഉചിതമായ അന്വേഷണം നടത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. എന്തെങ്കിലും ക്രമക്കേടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കും. ഉണ്ടെങ്കിൽ, അതിനെതിരെ വളരെ കർശനമായ നടപടിയെടുക്കും’ എന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നറിയിപ്പ് നൽകി. ഉപമുഖ്യമന്ത്രി അജിത് പവാർ ഇത്തരമൊരു കാര്യത്തെ പിന്തുണയ്ക്കുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ, ഫോണിലൂടെ മാധ്യമങ്ങളോട് സംസാരിച്ച പാർത്ഥ് പവാർ താൻ അഴിമതി നടത്തിയിട്ടില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പ്രതികരിച്ചു. എന്നാൽ, പ്രധാന വിഷയത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഇതുവരെയും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഈ വലിയ ഭൂമി കുംഭകോണം മഹായുതി സർക്കാരിന്മേൽ (ഭരണകക്ഷി) കടുത്ത സമ്മർദ്ദമാണ് ചെലുത്തുന്നത്.



