കോംഗോയിൽ വഷളാകുന്ന മാനുഷിക പ്രതിസന്ധിയിൽ അകപ്പെട്ടത് 21 ദശലക്ഷം ആളുകളാണ്. ഈ മാനുഷിക പ്രതിസന്ധിയിൽ അകപ്പെട്ടവരെ സഹായിക്കാൻ വേഗത്തിൽ ഇടപെടണമെന്ന് കത്തോലിക്കാ സഭയുടെ ആഗോള വികസന ഏജൻസിയായ കാരിത്താസ് ഇന്റർനാഷണലിസ് (CI) അഭ്യർഥിക്കുന്നു. ഗ്രേറ്റ് ലേക്ക്സ് മേഖലയിൽ അടുത്തിടെ സമാപിച്ച സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള പാരീസ് സമ്മേളനത്തിന് മുന്നോടിയായി ഒക്ടോബർ 30 ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

മാനുഷിക സഹായം ആവശ്യമുള്ള 21 ദശലക്ഷത്തിലധികം ആളുകളിൽ 6.8 ദശലക്ഷം പേരെ മാത്രമേ ഐക്യരാഷ്ട്രസഭയുടെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC)-യുടെ പുതുക്കിയ മാനുഷിക പ്രതികരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. വഷളാകുന്ന ധനസഹായ പ്രതിസന്ധി ബുറുണ്ടിയിലും ഉഗാണ്ടയിലും എത്തുന്ന കോംഗോ അഭയാർഥികൾക്ക് സഹായമൊരുക്കുന്നതിനും ഭീഷണിയാകുന്നു.

ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) റിപ്പോർട്ട് പ്രകാരം, ആഫ്രിക്കയിലെ രണ്ടാമത്തെ അഭയാർഥികളുടെ ഉത്ഭവ രാജ്യമായി ഡിആർസിയെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്നാം സ്ഥാനത്ത് ദക്ഷിണ സുഡാനാണ്. റിപ്പോർട്ട് അനുസരിച്ച്, 2020 ൽ 900,000-ത്തിലധികം അഭയാർഥികൾ ഡിആർസിയിൽ നിന്ന് ഉത്ഭവിക്കുകയും മറ്റ് രാജ്യങ്ങളിൽ താമസിക്കുകയും ചെയ്തു.

ഡിആർസിയിൽ നിന്ന് പലായനം ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകൾ ഉഗാണ്ട, ദക്ഷിണാഫ്രിക്ക, ബുറുണ്ടി, ടാൻസാനിയ, സാംബിയ, അംഗോള എന്നിവിടങ്ങളിൽ എത്തിച്ചേർന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ, ഏകദേശം 487,000 പേർ ഉഗാണ്ടയിൽ മാത്രം അഭയം തേടിയതായി റിപ്പോർട്ടുണ്ട്.