തലസ്ഥാന നഗരത്തിലെ യോഗത്തിനിടെ തന്നെ കയറി പിടിക്കുുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്ത ആള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം. സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു.

‘പ്രസിഡന്റിന് ഇത് സംഭവിച്ചാല്‍, നമ്മുടെ രാജ്യത്തെ എല്ലാ യുവതികള്‍ക്കും അത് എവിടെ സംഭവിക്കാ.’- മെക്‌സിക്കോയുടെ ആദ്യത്തെ വനിതാ പ്രസിഡന്റായ ഷെയിന്‍ബോം പറഞ്ഞു. സ്ത്രീകളുടെ സ്വകാര്യ ഇടം ദുരുപയോഗം ചെയ്യാന്‍ ഒരു പുരുഷനും അവകാശമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവം മെക്‌സിക്കോയിലെ പുരുഷാധിപത്യവും ലിംഗാധിഷ്ഠിത അക്രമവും രാജ്യത്ത് സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയെ ചൂണ്ടിക്കാണിക്കുന്നതാണിത്.

മാത്രമല്ല ഷെയിന്‍ബോമിന്റെ സുരക്ഷാ വിശദാംശങ്ങളെക്കുറിച്ചും ഇത് ചോദ്യങ്ങളുന്നയിച്ചിട്ടുണ്ട്. തന്റെ മുന്‍ഗാമിയായ ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിനെപ്പോലെ, ഷെയിന്‍ബോമും കുറഞ്ഞ സുരക്ഷയോടെയാണ് യാത്ര ചെയ്യുന്നത്. അവര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് തനിച്ച് പോകുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. നമ്മള്‍ ജനങ്ങളുമായി അടുത്തിടപഴകണം എന്ന് പറഞ്ഞുകൊണ്ട് ആ പതിവ് മാറ്റാന്‍ താന്‍ പദ്ധതിയിട്ടിട്ടില്ലെന്ന് ബുധനാഴ്ച അവര്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച മെക്‌സിക്കോയുടെ ദേശീയ കൊട്ടാരത്തില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് നടക്കവെ, ഷെയിന്‍ബോം പൊതുജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് സംഭവം. ഒരു മധ്യവയസ്‌കന്‍ ഷെയിന്‍ബോമിനെ കെട്ടിപ്പിടിച്ച് അവളുടെ മാറില്‍ സ്പര്‍ശിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. ആ സമയത്ത് പ്രസിഡന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവളുടെ അടുത്ത് ഉണ്ടായിരുന്നില്ല.