കാനഡ കൂട്ടമായി വിസ റദ്ദാക്കാനുള്ള അധികാരം തേടുന്നതായി റിപ്പോർട്ട്. വിദേശികളിൽ നിന്ന് വരുന്ന വിസ അപേക്ഷകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ, ഒരേ സമയം കൂട്ടമായി വിസകൾ റദ്ദാക്കാൻ കഴിയുന്ന പുതിയ അധികാരം കാനഡ തേടുന്നതായി റിപ്പോർട്ട്. സർക്കാരിന്റെ ആഭ്യന്തര രേഖകൾ ആണ് ഇക്കാര്യത്തിൽ സൂചന നൽകുന്നത്.

ഈ രേഖകൾ പ്രകാരം ഇമിഗ്രേഷൻ, റിഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC), കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA), കൂടാതെ പേരറിയിക്കാത്ത അമേരിക്കൻ ഏജൻസികളും ചേർന്ന് നടത്തുന്ന  വിസ തട്ടിപ്പ് കണ്ടെത്താനും വിസ നിരസിക്കാനും പ്രത്യേക പ്രവർത്തക സംഘം രൂപീകരിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. രേഖയിൽ ഇന്ത്യയെയും ബംഗ്ലാദേശിനെയും “പ്രത്യേകമായി വെല്ലുവിളികൾ നിറഞ്ഞ രാജ്യങ്ങൾ” എന്നാണ് പരാമർശിച്ചിരിക്കുന്നത്.

അതേസമയം പൊതുവിൽ പാൻഡമിക് പോലുള്ള സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനാണ് ഈ അധികാരം ആവശ്യപ്പെടുന്നതെന്ന് ആണ് കാനഡ സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ നിർമാണ രേഖകൾ പ്രകാരം രാജ്യവിശേഷതയുള്ള വിസകൾ കൂട്ടമായി റദ്ദാക്കുന്നതിനും ഈ അധികാരം ഉപയോഗിക്കാമെന്നാണ്  വ്യക്തമാക്കുന്നത്.

ഇന്ത്യയിൽ നിന്ന് താൽക്കാലിക വിസ അപേക്ഷകളുടെ പരിശോധനയും ഉറപ്പ് തെളിവുകളും പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യപ്പെടുന്നുണ്ടെന്ന് IRCC ചൂണ്ടിക്കാട്ടി. ഇതുമൂലം വിസ ലഭിക്കാനുള്ള ശരാശരി പ്രോസസ്സിംഗ് സമയം 30 ദിവസത്തിൽ നിന്ന് 54 ദിവസമായി ഉയർന്നു. ഇത് കൂടാതെ വിസ നിരസിക്കലുകളും 2024-ൽ വർദ്ധിച്ചു എന്നാണ് റിപ്പോർട്ടുകൾ.

ഈ തീരുമാനം ഇന്ത്യ-കാനഡ ബന്ധത്തെ ബാധിക്കുമോ എന്നാണ് ഉയരുന്ന പ്രധാന ആശങ്ക. ഇന്ത്യയുമായി ബന്ധം 2023 മുതൽ തന്നെ പ്രശ്നങ്ങളിലായിരുന്നു. എന്നാൽ ഇപ്പോൾ രണ്ടുരാജ്യങ്ങളും ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ കൂട്ടവിസ റദ്ദാക്കൽ അധികാരം ഉപയോഗിക്കുന്നത് ബന്ധത്തിൽ വീണ്ടും സമ്മർദ്ദം സൃഷ്ടിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് കാനഡ സർക്കാർ ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ല.