സുഡാനിൽ ആഭ്യന്തരയുദ്ധം രൂക്ഷമാകുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിൻ്റെ ശക്തികേന്ദ്രം പിടിച്ചെടുത്ത റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയതായി റിപ്പോർട്ട്. രാജ്യത്തിൻ്റെ പടിഞ്ഞാറൻ ഡർഫർ മേഖലയിലെ എൽ ഫാഷർ നഗരമാണ് കഴിഞ്ഞ ദിവസം ആർഎസ്എഫ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെയാണ് നഗരത്തിലെ ആശുപത്രിയിലുണ്ടായിരുന്ന ആളുകളെ ലക്ഷ്യംവെച്ചുള്ള ക്രൂരത അരങ്ങേറിയത്. മുൻപ് സുഡാൻ സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന അർധ സൈനിക വിഭാഗമായിരുന്നു ആർഎസ്എഫ്.

എൽ ഫാഷറിലെ സൗദി മെറ്റേണിറ്റി ആശുപത്രിയിലുണ്ടായിരുന്ന 460 സാധാരണക്കാരാണ് ആർഎസ്എഫിൻ്റെ നിഷ്‌ഠൂരതയ്ക്കിരയായത്. രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെയുള്ളവരെ ചൊവ്വാഴ്ച ആർഎസ്എഫ് കൊന്നൊടുക്കുകയായിരുന്നെന്ന് സുഡാൻ ഡോക്ടേഴ്സ് നെറ്റ‌്വർക്ക് (എസ്‌ഡിഎൻ) അറിയിച്ചു. എത്രപേർ കൊല്ലപ്പെട്ടുവെന്ന് അറിയില്ലെങ്കിലും നഗരത്തിലെ ആശുപത്രി സംവിധാനങ്ങൾ മനുഷ്യരെ കശാപ്പുചെയ്യുന്ന ഇടങ്ങളായി മാറിയെന്നും എസ്‌ഡിഎൻ കൂട്ടിച്ചേർത്തു.

ഈ കൂട്ടക്കൊലയെ ലോകാരോഗ്യസംഘടന (WHO) അപലപിക്കുകയും സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. നഗരത്തിൽ പുരുഷന്മാരെയും സ്ത്രീകളെയും വേർതിരിച്ച് നിർത്തി, പുരുഷന്മാരെ കൂട്ടത്തോടെ വെടിവെച്ച് കൊലപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്. നാല് ഡോക്ടർമാർ ഉൾപ്പെടെ ആറ് ആരോഗ്യപ്രവർത്തകരെ ആർഎസ്എഫ് തട്ടിക്കൊണ്ടുപോയതായും വിട്ടയക്കാൻ ഒന്നരലക്ഷം ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ടതായും വിവരമുണ്ട്.

ഡർഫർ മേഖലയിലെ സുഡാൻ സൈന്യത്തിൻ്റെ അവസാന ശക്തികേന്ദ്രമായിരുന്നു എൽ ഫാഷർ. പതിനെട്ടുമാസത്തോളം നീണ്ട ആക്രമണത്തിന് പിന്നാലെ ഞായറാഴ്ചയാണ് എൽ ഫാഷറിനെ ആർഎസ്എഫ് പിടിച്ചെടുത്തത്. എൽ-ഫാഷറിൻ്റെ പ്രധാന സൈനിക കേന്ദ്രങ്ങൾ, സുഡാനീസ് സായുധ സേനയുടെ (SAF) ആറാം ഡിവിഷൻ ആസ്ഥാനം, 157-ാമത് ആർട്ടിലറി ബ്രിഗേഡ് എന്നിവ ആർഎസ്എഫ് പിടിച്ചെടുത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബർ 27-നാണ് എൽ-ഫാഷറിൻ്റെ പതനമെന്ന് റിപ്പോർട്ടുണ്ട്.

സുഡാൻ സൈന്യവുമായുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ട 2023 ഏപ്രിൽ മാസം മുതൽക്കേ, അറബ് ഇതര ഗോത്രവിഭാഗങ്ങളെ ആർഎസ്എഫും അവരുടെ അറബ് കൂട്ടാളികളും ലക്ഷ്യംവെക്കുന്നതായുള്ള ആരോപണം ഉയർന്നിരുന്നു. മസാലിത് പോലുള്ള അറബ് ഇതര സമൂഹങ്ങളെ ലക്ഷ്യം വെച്ചാണ് ആർഎസ്എഫ് അതിക്രമങ്ങൾ നടത്തിയതെന്നും വംശഹത്യാ സ്വഭാവമുള്ള ആക്രമണങ്ങളാണ് നടക്കുന്നതെന്നും യുഎസ് കണക്കാക്കുന്നു. എന്നാൽ, ഈ ആരോപണങ്ങൾ ആർഎസ്എഫ് നിഷേധിച്ചു.

എൽ ഫാഷർ ആർഎസ്എഫിൻ്റെ പിടിയിലായതിന് പിന്നാലെ അറബ് ഇതര വിഭാഗക്കാർ ഉൾപ്പെടെയുള്ള രണ്ടരലക്ഷത്തിലധികം ആളുകൾ നഗരത്തിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയും മറ്റ് സന്നദ്ധ സംഘടനകളും വിലയിരുത്തുന്നത്. ആശയവിനിമയ സംവിധാനങ്ങൾ റദ്ദാക്കിയതും എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള യാഥാർഥ്യം അറിയുന്നതിന് തടസ്സമായിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 5,000-ത്തിലധികം ആളുകൾ പലായനം ചെയ്തതായും റിപ്പോർട്ടുണ്ട്.

ഡർഫർ, സമീപപ്രദേശമായ കോർദോഫാൻ എന്നിവിടങ്ങൾ ആർഎസ്എഫ് ഇതിനകം പിടിച്ചെടുത്തു കഴിഞ്ഞു. രാജ്യതലസ്ഥാനമായ ഖാർത്തൂം, മധ്യ-കിഴക്കൻ പ്രദേശങ്ങൾ എന്നിവയാണ് നിലവിൽ സൈന്യത്തിൻ്റെ നിയന്ത്രണത്തിലുള്ളത്. നിലവിൽ പരസ്പ്‌പരം പോരടിക്കുന്ന ആർഎസ്എഫും സൈന്യവും മുൻപ് സഖ്യകക്ഷികളായിരുന്നു. 2021-ലെ അട്ടിമറിക്കു പിന്നാലെ സംയുക്തമായാണ് ഇവർ അധികാരത്തിലെത്തിയത്. എന്നാൽ, സിവിലിയൻ ഭരണത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് യുദ്ധത്തിലേക്ക് നയിച്ചത്.

ബലാത്സംഗവും കൊലപാതകവും ഉൾപ്പെടുന്ന ക്രൂരമായ ആക്രമണങ്ങളിലൂടെ കുപ്രസിദ്ധിയാർജിച്ച സായുധ സംഘടനയാണ് ആർഎസ്എഫ് എന്ന് മനുഷ്യാവകാശ ഗ്രൂപ്പുകൾ ആരോപിക്കുന്നു. ഡാർഫറിൽ മാത്രം 150,000-ത്തിലധികം പേർ കൊല്ലപ്പെടുകയും 12 ദശലക്ഷം പേർ കുടിയിറക്കപ്പെടുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇരുവിഭാഗത്തിനെതിരെയും യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തി. ഡാർഫറിലെ സ്വർണ ഖനികൾ ആർഎസ്എഫ് നിയന്ത്രിക്കുന്നുവെന്നും യുഎഇയിലേക്കാണ് സ്വർണം കടത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.