മുംബൈ: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പങ്കെടുത്ത സര്‍ക്കാര്‍ പരിപാടിയില്‍ ഇരിപ്പിടത്തെച്ചൊല്ലി വനിതാ ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കം. നാഗ്പുരില്‍ സംഘടിപ്പിച്ച തൊഴില്‍മേളയിലാണ് തപാല്‍ വകുപ്പിലെ രണ്ട് മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. കൈമുട്ട് കൊണ്ട് കുത്തിയും നുള്ളിയും വനിതാ ഉദ്യോഗസ്ഥര്‍ വേദിയിലിരുന്ന് പോരടിക്കുന്ന വീഡിയോയും ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

പോസ്റ്റ്മാസ്റ്റര്‍ ജനറല്‍മാരായ(പിഎംജി) ശോഭ മധാലെയും സുചിത ജോഷിയും തമ്മിലാണ് വേദിയില്‍വെച്ച് തര്‍ക്കമുണ്ടായത്. അടുത്തിടെ നടന്ന ട്രാന്‍സ്ഫറിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് വേദിയിലേക്കും നീണ്ടതെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും സന്നിഹിതനായ വേദിയിലായിരുന്നു സംഭവം.

നാഗ്പുര്‍ പോസ്റ്റ്മാസ്റ്റര്‍ ജനറലായിരുന്ന ശോഭ മധാലെയെ(വീഡിയോയില്‍ ഓറഞ്ച്‌നിറത്തിലുള്ള സാരി ധരിച്ചവര്‍) സെപ്റ്റംബര്‍ എട്ടിന് കര്‍ണാടകയിലെ ഗര്‍വാഡിലേക്ക് സ്ഥലംമാറ്റിയിരുന്നു. തുടര്‍ന്ന് നവിമുംബൈ പോസ്റ്റ്മാസ്റ്റര്‍ ജനറലായ സുചിത ജോഷിക്ക്(ഗ്രേ നിറത്തിലുള്ള സാരി ധരിച്ചവര്‍) നാഗ്പുരിലെ താത്കാലിക ചുമതല കൂടി നല്‍കി. എന്നാല്‍, ശോഭ തന്റെ സ്ഥലംമാറ്റത്തെ ചോദ്യംചെയ്ത് കോടതിയെ സമീപിച്ചു. കോടതിയില്‍നിന്ന് സ്‌റ്റേ ഉത്തരവും സ്വന്തമാക്കി. ഇതോടെ നാഗ്പുരിലെ പോസ്റ്റ്മാസ്റ്റര്‍ ജനറലുടെ ചുമതല ആര്‍ക്കാണെന്ന കാര്യത്തില്‍ തര്‍ക്കം ഉടലെടുത്തു. ഇതാണ് കഴിഞ്ഞദിവസം കേന്ദ്രമന്ത്രി പങ്കെടുത്ത വേദിയിലേക്കും നീണ്ടത്.

മന്ത്രി പങ്കെടുത്ത വേദിയില്‍ രണ്ട് ഉദ്യോഗസ്ഥരും ഒരേ സോഫയിലാണ് ഇരുന്നിരുന്നത്. തുടര്‍ന്ന് ശോഭ മധാലെ സുചിത ജോഷിയോട് മാറിയിരിക്കാന്‍ ആവശ്യപ്പെടുന്നതും ഇവര്‍ ഇതിന് കൂട്ടാക്കാതിരുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനുപിന്നാലെയാണ് ശോഭ കൈമുട്ടുകൊണ്ട് സുചിത ജോഷിയെ തള്ളുന്നതും നുള്ളുന്നതുമെല്ലാം ഉണ്ടായത്. മാറിയിരിക്കാന്‍ ആവശ്യപ്പെട്ട് ഇവര്‍ വീണ്ടും സഹപ്രവര്‍ത്തകയെ തള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. ഉദ്യോഗസ്ഥരുടെ തര്‍ക്കം കണ്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇടയ്ക്കിടെ അതൃപ്തിയോടെ ഇവരെ നോക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.