പാക്-അഫ്ഗാന്‍ അതിര്‍ത്തി അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളിലും അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നു. പാക്കിസ്ഥാനില്‍ തക്കാളി വില അഞ്ചിരട്ടിയായി വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്. ഈ മാസമാണ് ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. നിരവധി പേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു.

പഴങ്ങള്‍, പച്ചക്കറികള്‍, ധാതുക്കള്‍, മരുന്ന്, ഗോതമ്പ്, അരി, പഞ്ചസാര, മാംസം, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ ഭൂരിഭാഗവും. പ്രതിവര്‍ഷം 230 കോടി ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. 

2600 കിലോമീറ്ററാണ് ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി. സംഘര്‍ഷത്തെ തുടര്‍ന്ന് അതിര്‍ത്തി അടഞ്ഞു കിടക്കുകയാണ്. സംഘര്‍ഷം ആരംഭിച്ച ശേഷം വ്യാപാര പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതായി കാബൂളിലെ പാക്ക്-അഫ്ഗാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് മേധാവി റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഓരോ ദിവസവും കഴിയുന്തോറും ഇരു രാജ്യങ്ങള്‍ക്കും ഏകദേശം 10 ലക്ഷം ഡോളറിന്റെ നഷ്ടമാണ് സംഭവിക്കുന്നത്.