ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഗാസയില്‍ അമേരിക്ക നിരീക്ഷണ ഡ്രോണുകള്‍ പറത്തി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ സമാധാന കരാര്‍ ലംഘിച്ച് കഴിഞ്ഞയാഴ്ച ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മേഖലയില്‍ യുഎസ് നിരീക്ഷണം ശക്തമാക്കിയത്.

ഗാസയിലെ സാഹചര്യം നിരീക്ഷിക്കുന്നതിനായി നിരീക്ഷണ ഡ്രോണുകള്‍ പറത്തുന്നുണ്ടെന്ന് ഇസ്രയേലി സൈനിക ഉദ്യോഗസ്ഥരും യുഎസ് പ്രതിരോധ ഉദ്യോഗസ്ഥനും ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ പാലിക്കുന്നതിനായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കഴിഞ്ഞയാഴ്ച തെക്കന്‍ ഇസ്രയേലില്‍ സ്ഥാപിച്ച പുതിയ സിവില്‍-മിലിട്ടറി കോര്‍ഡിനേഷന്‍ സെന്ററിന് പിന്തുണ നല്‍കാന്‍ കൂടിയാണ് ഡ്രോണുകള്‍ വിന്യസിച്ചിരിക്കുന്നത്. ബന്ദികളെ കണ്ടെത്താന്‍ സഹായിക്കുന്നതിനായി യുഎസ് സൈന്യം മുമ്പ് ഗാസയില്‍ ഡ്രോണുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഗാസയ്ക്കുള്ളിലെ സാഹചര്യങ്ങളെക്കുറിച്ച് സ്വന്തമായി ധാരണ നേടാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.